ഗ്രൂപ്പ് എച്ചില്‍ കൊളംബിയ ഒന്നാമതെത്തിയപ്പോള്‍ ജി ഗ്രൂപ്പില്‍ ബെല്‍ജിയത്തോട് തോറ്റ ഇംഗ്ലണ്ട് രണ്ടാമതെത്തി.

മോസ്‌കോ: ലോകകപ്പില്‍ ഇംഗ്ലണ്ടിന് ഇന്ന് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം. രാത്രി 11.30ന് നടക്കുന്ന മത്സരത്തില്‍ കൊളംബിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ആദ്യ റൗണ്ടില്‍ രണ്ടെണ്ണം വീതം ജയിച്ച ഇംഗ്ലണ്ടും കൊളംബിയയും. ഗ്രൂപ്പ് എച്ചില്‍ കൊളംബിയ ഒന്നാമതെത്തിയപ്പോള്‍ ജി ഗ്രൂപ്പില്‍ ബെല്‍ജിയത്തോട് തോറ്റ ഇംഗ്ലണ്ട് രണ്ടാമതെത്തി. അന്ന് പക്ഷെ പ്രമുഖരൊന്നുമില്ലാതെയാണ് അവര്‍ കളത്തിലിറങ്ങിയത്. 

1990ന് ശേഷം ആദ്യമായാകും ഇംഗ്ലണ്ട് ലോകകപ്പില്‍ ഇത്ര ആത്മവിശ്വാസത്തോടെ കളിക്കുന്നത്. ഹാരി കെയ്‌ന്റെ നേതൃത്വത്തിലുള്ള യുവനിര ഇംഗ്ലണ്ട് ഫുട്‌ബോളെന്നാല്‍ പ്രീമിയര്‍ ലീഗ് മാത്രമല്ലെന്ന് കാട്ടിത്തരുകയാണ്. ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ മുന്നിലുള്ള ഹാരി കെയ്ന്‍ ഇന്നും വലകുലുക്കിയാല്‍ ഇംഗ്ലണ്ടിന് ഗുണമാകും. 

പരിക്ക് ഭേദമായ മധ്യനിര താരം ഡെലൈ അലി കൊളംബിയക്കെതിരെ കളത്തിലിറങ്ങും. മറുവശത്ത് പരിക്കാണ് കൊളംബിയയുടെ പ്രധാന ആശങ്ക. ഹാമിഷ് റോഡ്രിഗസിന് ഇന്നത്തെ മത്സരം നഷ്ടമാകുമെന്നാണ് സൂചന. 

അങ്ങനെവന്നാല്‍ മുന്നേറ്റത്തില്‍ നായകന്‍ ഫാല്‍ക്കാവോയുടെ ജോലിഭാരം ഏറും. പെക്കര്‍മാന്‍ 2012ല്‍ പരിശീലകനായ ശേഷം യൂറോപ്യന്‍ ടീമിനോട് തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്താന്‍ കൊളംബിയക്കയാല്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും അവര്‍ക്ക് ക്വാര്‍ട്ടറിലെത്താം. പക്ഷെ ഇംഗ്ലണ്ടിനെ ഇതുവരെ തോല്‍പിക്കാന്‍ കൊളംബിയക്കായിട്ടില്ല. ലോക റാങ്കിംഗില്‍ പന്ത്രണ്ടാമതാണ് ഇംഗ്ലണ്ട്, കൊളംബിയയാകട്ടെ പതിനാറാം സ്ഥാനത്തും.