Asianet News MalayalamAsianet News Malayalam

മികച്ച തുടക്കം മുതലാക്കാനാകാതെ ഇംഗ്ലണ്ട്

  • ഹാരി കെയ്ന്‍ ലോകകപ്പില്‍ ഗോളടി തുടങ്ങി
england vs tunisia half time

വോള്‍ഗോഗ്രാഡ്: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ലഭിച്ച മികച്ച തുടക്കം മുതലാക്കാനാകാതെ ഇംഗ്ലണ്ട്. വലിയ വേദികളില്‍ കാലിടറുന്നവരെന്ന സ്ഥിരം പഴി കേള്‍ക്കല്‍ മാറ്റാന്‍ റഷ്യയിലെത്തിയ ഇംഗ്ലീഷ് നിരയും ആഫ്രിക്കന്‍ ശക്തികളായ ടുണീഷ്യയും തമ്മിലുള്ള മത്സരത്തിന്‍റെ ആദ്യ പകുതി സമനിലയില്‍. യുവ സംഘവുമായി ലോകകപ്പില്‍ നേട്ടമുണ്ടാക്കാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിന് ഗംഭീര തുടക്കമാണ് ലഭിച്ചത്.

മൂന്നാം മിനിറ്റില്‍ ജെസെ ലിംഗാര്‍ഡിന്‍റെ ഷോട്ട് ടുണീഷ്യന്‍ ഗോള്‍ കീപ്പര്‍ മോയിസ് ഹസന്‍ കഷ്ടപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. ഇതിന് ശേഷവും കളി ടൂണീഷ്യന്‍ ബോക്സിനുള്ളിലെ വിടവുകള്‍ ലക്ഷ്യമാക്കി തന്നെയാണ് മുന്നേറിയത്. ഇംഗ്ലീഷ് നിരയുടെ അതിവേഗത്തിന് മുന്നില്‍ ടൂണീഷ്യന്‍ താരങ്ങള്‍ക്ക് ഓടിയെത്താനാകാതെ പോയതോടെ ഹാരി കെയ്നും കൂട്ടരും നിരന്തരം ആക്രമണവുമായെത്തി.

കളിയുടെ ഒഴുക്ക് പോലെ തന്നെ 11-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ആദ്യ ഗോള്‍ സ്വന്തമാക്കി. ആഷ്‍ലി യംഗ് തൊടുത്ത കോര്‍ണറില്‍ സ്റ്റോണ്‍സിന്‍റെ കരുത്തന്‍ ഹെഡര്‍ വലയിലേക്ക് പാഞ്ഞെങ്കിലും ഹസന്‍ തട്ടിയകറ്റി. റീബൗണ്ട് ചെയ്ത് വന്ന പന്ത് ഹാരി കെയ്ന്‍റെ കാലില്‍. മിന്നുന്ന ഫോമിലുള്ള താരത്തിന് ആളൊഴിഞ്ഞ വലിയിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമേയുണ്ടായിരുന്നുള്ളൂ. സ്റ്റോണ്‍സിന്‍റെ ഹെഡ‍ര്‍ തടയുന്നതിനിടെ പരിക്കേറ്റ ഹസന്‍ പുറത്തു പോയതോടെ ടൂണീഷ്യ മാനസികമായി തളര്‍ന്നു.

ഇത് മുതലാക്കി ഇംഗ്ലീഷ് പട ടൂണീഷ്യന്‍ ബോക്സിലേക്ക് ഇരച്ച് കയറി. പക്ഷേ, ഫിനിഷിംഗില്‍ വരുത്തിയ പിഴവുകള്‍ അവരുടെ രണ്ടാം ഗോള്‍ എന്ന സ്വപ്നത്തെ അകറ്റി. ഇതിനിടെ ജോര്‍ദാന്‍ പിക്ഫോര്‍ഡിനെ പരീക്ഷിക്കാന്‍ ടൂണീഷ്യന്‍ താരങ്ങളും ശ്രമിക്കുന്നുണ്ടായിരുന്നു. 34-ാം മിനിറ്റില്‍ അതിനുള്ള ഗുണവും ലഭിച്ചു. ഫക്രുദ്ദീന്‍ ബെന്‍ യൂസഫിനെ കെെല്‍ വാല്‍ക്കര്‍ കെെമുട്ട് കൊണ്ട് ഇടിച്ചു വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു.

കിക്കെടുത്ത ഫെര്‍ജാനി സാസിക്ക് പിഴച്ചില്ല. ഗോള്‍ വഴങ്ങിയതോടെ ഇംഗ്ലണ്ടിനും സമ്മര്‍ദമായി. ലോകകപ്പില്‍ ഇതുവരെ യൂറോപ്യന്‍ ടീമിനെ തോല്‍പ്പിച്ചിട്ടില്ലാത്ത ടൂണീഷ്യ അതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. 39-ാം മിനിറ്റില്‍ വീണ്ടും ഇംഗ്ലണ്ട് ഗോളിന് അടുത്ത് വരെയെത്തി. യംഗ് എടുത്ത ഫ്രീകിക്കില്‍ ആദ്യം മാഗ്യൂറിനും ഡെലെ അലിക്കും സ്റ്റോണ്‍സിനും അവസരങ്ങള്‍ വന്നെങ്കിലും കരുതലോടെ നിന്ന ടൂണീഷ്യന്‍ പ്രതിരോധം പിടിച്ചു നിന്നു. 44-ാം മിനിറ്റില്‍ ലിംഗാര്‍ഡിന്‍റെ ശ്രമം ഗോള്‍കീപ്പറെ മറികടന്നെങ്കിലും ഗോള്‍ പോസ്റ്റ് വില്ലനായി. 

 

Follow Us:
Download App:
  • android
  • ios