തീര്‍ത്ഥാടന കാലം അവസാനിക്കുന്നു; ശബരിമലയിലേക്ക് ഇനി പരമ്പരാഗത പാതയിലൂടെ പ്രവേശനമില്ല
യുവതികൾ മല കയറിയേക്കുമെന്ന അഭ്യുഹം ശക്തമായ സാഹചര്യത്തിൽ സന്നിധാനം മുതൽ പമ്പ വരെയുള്ള വിവിധ ഇടങ്ങളിൽ കർമ സമിതി പ്രവർത്തകർ സംഘം ചേർന്നിട്ടുണ്ട്.
സന്നിധാനം: ശബരിമലയിലേക്ക് ഇനി പരമ്പരാഗത പാതയിലൂടെ തീർത്ഥാടകരെ കടത്തിവിടില്ല. ഇതു വഴിയുള്ള തീർത്ഥാടകരുടെ പ്രവേശനം വിലക്കി. ശബരിമല നട അടക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ മല കയറുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ട്. യുവതികൾ മല കയറിയേക്കുമെന്ന അഭ്യുഹം ശക്തമായ സാഹചര്യത്തിൽ സന്നിധാനം മുതൽ പമ്പ വരെയുള്ള വിവിധ ഇടങ്ങളിൽ കർമ സമിതി പ്രവർത്തകർ സംഘം ചേർന്നിട്ടുണ്ട്.
സന്നിധാനത്തേക്ക് എത്തുന്ന സ്ത്രീകളുടെ തിരിച്ചറിയൽ കാർഡുകൾ സംഘം പരിശോധിക്കുന്നുണ്ട്. സന്നിധാനത്ത് നിന്ന് പമ്പയിൽ നിന്നും പൊലീസിലെ ഓരോ സംഘങ്ങൾ വീതം ഇതിനോടകം മടങ്ങിയിട്ടുണ്ട്. അതേസമയം ഇടുക്കി വള്ളകടവിൽ ടൂറിസ്റ്റ് ബസ് തടഞ്ഞ സംഭവത്തില്‍ ശബരിമല കർമ സമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
ശബരിമലയിലേക്ക് സ്ത്രീകളെ കൊണ്ടുവരാനെത്തിയതെന്ന് ആരോപിച്ചായിരുന്നു ശബരിമല കർമസമിതി ഏറെ നേരം പുല്ലുമേട്ടിൽ ടൂറിസ്റ്റ് ബസ്സ് തടഞ്ഞിട്ടത്. സ്ത്രീകളുൾപ്പടെയുള്ള സംഘമാണ് ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നത്. എല്ലാവരും തമിഴ്നാട് സ്വദേശികളായിരുന്നു. ഗവിയിലേക്ക് പോവുകയായിരുന്നു ഇവർ.