തിരുവനന്തപുരം: സിപിഐയെ വിമര്‍ശിച്ച് ഇ പി ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എസ്എഫ്ഐയെയും ഡിവൈഎഫ്ഐയെയും വിമര്‍ശിക്കുന്നവര്‍ ഇടതുപക്ഷത്തുനിന്നുകൊണ്ട് വലതുപക്ഷത്തെ സേവിക്കുന്നവരാണ്. ഒരു കോളേജിലെ സമരത്തെ സര്‍ക്കാര്‍ വിരുദ്ധ കലാപമാക്കിമാറ്റി ആ സമരത്തിന് ഇടതുപക്ഷമുഖം നല്‍കുവാനുള്ള ശ്രമം അത്തരക്കാരുടെ രാഷ്‌ട്രീയ ജീര്‍ണതയാണ്.

വാചക വിരുന്നുകളിലൂടെ ആ ജീര്‍ണതയെ ന്യായീകരിക്കാനുള്ള ശ്രമം അപഹാസ്യവുമാണ്. രാഷ്‌ട്രീയമായി ശ്രദ്ധ നേടാനുള്ള അഭ്യാസങ്ങള്‍ അതിരുവിടുന്നത് ശുഭകരമല്ല.സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുവാന്‍ ശത്രുക്കള്‍ക്ക് ആയുധം നല്‍കുന്നത് അപലപനീയമാണ്.

വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രകോപനം സൃഷ്‌ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും വലതു പക്ഷ ശക്തികള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്നത് മിതമായി പറഞ്ഞാല്‍ ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ നോക്കലാണെന്നും ഫെയ്സ് ബുക്ക് പോസ്റ്റില്‍ ജയരാജന്‍ പറയുന്നു.