ഗുജറാത്തിലെ ഗാന്ധിനഗറിൽ സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ താമസിച്ചിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിന്റെ മകനെതിരെ പോലീസ് കേസെടുത്തു

ഗുജറാത്ത്: ഗുജറാത്തിലെ ഗാന്ധിനഗറിൽ സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ താമസിച്ചിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിന്റെ മകനെതിരെ പോലീസ് കേസെടുത്തു. തുടർച്ചയായി നേരിട്ട പീഡനം കുട്ടിയുടെ മാനസികാരോഗ്യത്തെയും പഠനത്തെയും ബാധിച്ചതായും ഇത് ബോർഡ് പരീക്ഷയിൽ മാർക്ക് കുറയാൻ കാരണമായതായും പരാതിയിൽ പറയുന്നു. ഗാന്ധിനഗറിലെ സെക്ടർ-21 പോലീസ് സ്റ്റേഷനിലാണ് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരവും (SC/ST Act) കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി, പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾക്കായാണ് സ്കൂൾ ഹോസ്റ്റലിൽ താമസിച്ചിരുന്നത്. ഈ സമയത്ത് പ്രതി കുട്ടിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി സൗഹൃദം സ്ഥാപിക്കുകയും, പിന്നീട് കുട്ടിയുടെ സമ്മതമില്ലാതെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പീഡനങ്ങൾക്കിടയിലും കുട്ടി പരീക്ഷകൾ എഴുതിത്തീർക്കുകയും, പരീക്ഷയ്ക്ക് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ ഹോസ്റ്റൽ വിട്ട ശേഷവും പ്രതി കുട്ടിയെ ഫോണിൽ ബന്ധപ്പെടുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു.

തൊട്ടടുത്ത ദിവസങ്ങളിൽ കുട്ടിയുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റങ്ങൾ കണ്ടതിനെത്തുടർന്ന് വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. തുടർന്ന് കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

YouTube video player