കൊല്ലം: പരമ്പരാഗത തൊഴിലാളികളെ ക്ഷേമനിധി പെൻഷനില്‍ നിന്നും പുറത്താക്കി സംസ്ഥാന സര്‍ക്കാരിന്‍റെ ഇരുട്ടടി. പ്രൊവിഡന്‍റ് ഫണ്ട് പെൻഷൻ വാങ്ങുന്നത് കൊണ്ടാണ് ക്ഷേമനിധി പെൻഷനില്‍ നിന്നും തൊഴിലാളികളെ പുറത്താക്കിയത്. ഒരാള്‍ക്ക് ഒറ്റ പെൻഷനെന്ന സര്‍ക്കാര്‍ പദ്ധതി കാരണം ബുദ്ധിമുട്ടിലായിരിക്കുകയാണ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് തൊഴിലാളികള്‍.

കശുവണ്ടിത്തൊഴിലാളികള്‍ ഉള്‍പ്പെടെ തുച്ഛമായ പിഫ് പെൻഷൻ വാങ്ങുന്നവര്‍ക്ക് ഇനിമുതല്‍ സംസ്ഥാനസര്‍ക്കാരിന്‍റെ ക്ഷേമപെൻഷൻ കിട്ടില്ല. ധനകാര്യ അഡീഷണല്‍ ചീഫ്സെക്രട്ടിറി കെഎം എബ്രഹാമാണ് പുതിയ ഉത്തരവിറക്കിയത്. ആയിരം രൂപയാണ് പിഎഫ് പെൻഷനെങ്കിലും ലോണും മറ്റുമെടുക്കുന്നതിനാല്‍ പല തൊഴിലാളികള്‍ക്കും 600 രൂപയില്‍ താഴെയാണ് നിലവില്‍ ലഭിക്കുന്നത്. ക്ഷേമപെൻഷനുകളായിരുന്നു അപ്പോള്‍ തൊഴിലാളികളുടെ ഏക ആശ്രയം. ഒരാള്‍ക്ക് ഒറ്റ പെൻഷനെന്ന സര്‍ക്കാര്‍ നയത്തിന്‍റെ പേരിലാണ് സാമൂഹ്യ നീതി വകുപ്പിന്‍റെ സുരക്ഷാ പെൻഷൻ പദ്ധതിയില്‍ നിന്നും ഇപിഎഫുകാരെ ഒഴിവാക്കുന്നത്

സംസ്ഥാനത്ത് മൂന്ന് ലക്ഷം പ്രൊവിഡന്‍റ് ഫണ്ട് പെൻഷൻ വാങ്ങുന്ന തൊഴിലാളികളുണ്ടെന്നാണ് കണക്ക്,,ഇതില്‍ ക്ഷേമപെൻഷൻ വാങ്ങുന്ന വലിയൊരു വിഭാഗത്തിനെ ബാധിക്കുന്ന തീരുമാനമാണിത്

ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള എല്ലാ തൊഴിലാളികള്‍ക്കും ക്ഷേമപെൻഷൻ നല്‍കാമെന്ന തീരുമാനം കഴിഞ്ഞ സര്‍ക്കാരാണ് നടപ്പിലാക്കിയത്..ആ ഉത്തരവാണ് അസാധുവായത്. വര്‍ഷങ്ങളായി ക്ഷേമ പെൻഷൻ വാങ്ങുന്ന വിധവകളടക്കമുള്ളവര്‍ക്ക് ഇനി അത് ലഭിക്കില്ല..കയര്‍, കശുവണ്ടി പോലെയുള്ള പരമ്പരാഗത മേഖലയിലുള്ളവരെയാണ് പുതിയ ഉത്തരവ് ഏറ്റവുമധികം ബാധിക്കുന്നത്.