തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു. 145 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. മഴകൂടി എത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ആശങ്കയുമുണ്ട് ആരോഗ്യവകുപ്പിന്. ഇതിനിടെ വയനാട്ടിലും കൊച്ചിയിലും ആശങ്ക പരത്തി ഡിഫ്തീരയും പടരുകയാണ്.

മഴക്കാലം പനിക്കാലം കൂടിയായി. പത്തു ലക്ഷത്തിലധികം പേരാണ് വൈറല്‍ പനി ബാധിച്ച് ചികില്‍സ തേടിയത്. 13 പേര്‍ക്ക് മരണം സംഭവിച്ചു. ഡെങ്കിപ്പനിയുടെ തലസ്ഥാനമായി തിരുവനന്തപുരം മാറി. സംസ്ഥാനത്ത് രോഗം സ്ഥിരീകിരിച്ചവരുടെ എണ്ണം 4848. മരണം 26.

624 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ കണ്ടെത്തിയപ്പോള്‍ 46 പേരെയാണ് മരണം കവര്‍ന്നത്. എലിപ്പനി ബാധിതര്‍ 531. ഇതില്‍ 27 പേര്‍ മരിച്ചു. കടുത്ത വേനലിന് ശേഷമെത്തിയ കാലവര്‍ഷം പകര്‍ച്ചവ്യാധികള്‍ക്കനുകൂലമായ സാഹചര്യം കൂടി ഒരുക്കി. ഇതിനെ നേരിടാന്‍ സംവിധാനങ്ങള്‍ അത്ര സജ്ജവുമല്ല. അതിനാല്‍ തന്നെ കടുത്ത ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.

ഇതിനിടെ ആശങ്ക കൂട്ടി ഡിഫ്തീരിയ വീണ്ടുമെത്തി. വയനാട്ടിലും കൊച്ചിയിലുമാണ് രോഗബാധ കണ്ടെത്തിയത്. ഡിഫ്തീരിയ രോഗികളുടെ എണ്ണം വയനാട്ടില്‍ വര്‍ദ്ധിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. കൊച്ചിയില്‍ രണ്ട് ജീവനുകളാണ് ഡിഫ്ത്തീരിയ കവര്‍ന്നത്. മെയ് മാസം മാത്രം ഏഴു പേര്‍ക്ക് ഡിഫ്ത്തീരിയ സ്ഥിരീകരിക്കുകയും ചെയ്തു. പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന കര്‍ശന നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി.