തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനിയെ പേടിക്കേണ്ട അവസ്ഥ ഇപ്പോഴില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അഭിപ്രായപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുചീകരണത്തിന് കൃത്യമായി പണം ചെലവഴിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരെ ഉടന്‍ നിയമിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 70 കിടക്കകളുള്ള പുതിയ പനിവാര്‍ഡ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം ഈ മാസം 27,28,29 തീയതികളില്‍ പനി പ്രതിരോധത്തിന് സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കിടത്തിചികിത്സയ്‌ക്ക് സൗകര്യമൊരുക്കും. ഡോക്ടര്‍മാരുടെ കുറവ് നികത്തും. മൊബൈല്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കും. ആവശ്യമെങ്കില്‍ സ്വകാര്യ മേഖലയിലെ മെഡിക്കല്‍ ജീവനക്കാരുടെ സേവനം തേടുമെന്നും പനി സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മറ്റന്നാള്‍ സര്‍വ്വകക്ഷിയോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.