വിദ്യാര്‍ത്ഥിനിയോടു ബ്രാ ഊരിമാറ്റാന്‍ ആവശ്യപ്പെട്ടു ഇന്‍വിജിലേറ്ററുടെ നോട്ടം അലോസരപ്പെടുത്തി പൊലീസിന് പരാതി നല്‍കി വിദ്യാര്‍ത്ഥിനി

പാലക്കാട്: നീറ്റ് പരീക്ഷക്ക്‌ മുന്നോടിയായി നടന്ന സെക്യൂരിറ്റി ചെക്കിംഗ് അതിരു കടന്നതായി പരാതി. പാലക്കാട്‌ ജില്ലയിലെ കൊപ്പത്തുള്ള ലയന്‍സ് സ്കൂളിലെ നിരീക്ഷകനെതിരെയാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിട്ടുള്ളത്. പരീക്ഷ എഴുതുന്നതിന് ഹാളില്‍ കയറുന്നതിനു മുന്‍പ് മെറ്റല്‍ ഹുക്ക് ഉണ്ടെന്ന കാരണം പറഞ്ഞു വിദ്യാര്‍ത്ഥിനിയോടു ബ്രാ ഊരിമാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് മറ്റു സ്കൂളുകളില്‍ ഒന്നും ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് വിദ്യാര്‍ത്ഥിനി മനസിലാക്കിയത്.

നീറ്റ് പരീക്ഷ എഴുതുന്നവര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ക്കനുസരിച്ചു ഇളം നിറത്തിലുള്ള കൈ നീളം കുറഞ്ഞ ടോപ്‌ ആണ് പരീക്ഷയ്ക്ക് എത്തുമ്പോള്‍ വിദ്യാര്‍ത്ഥിനി ധരിച്ചിരുന്നത്. ഹാളില്‍ കയറിയ ശേഷം ഇന്‍വിജിലേറ്ററുടെ നോട്ടം ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായി പാലക്കാട് നോര്‍ത്ത് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതിയില്‍ ഇവര്‍ പറയുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ചോദ്യപേപ്പര്‍ ഉപയോഗിച്ച് മാറ് മറച്ചു പിടിക്കേണ്ടി വന്നു എന്ന് വിദ്യാര്‍ത്ഥിനിയുടെ ബന്ധുവായ ആസ്യ പറഞ്ഞു. 

പരീക്ഷ ഹാളില്‍ ദുപട്ട ധരിക്കരുത് എന്നതിനാല്‍ വിദ്യാര്‍ത്ഥിനി ഹാളില്‍ കയറുന്നതിനു മുന്‍പ് ദുപട്ട അമ്മയെ ഏല്‍പിച്ചിരുന്നു. ലയന്‍സ് സ്കൂളില്‍ പരീക്ഷ എഴുതിയ മറ്റു 25 വിദ്യാര്‍ത്ഥിനികളുടെയും അവസ്ഥ ഇതായിരുന്നെന്നാണ് ഇവര്‍ പറയുന്നത്. ഐപിസി സെക്ഷന്‍ 509 പ്രകാരം വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ നോട്ടം കൊണ്ടോ സ്ത്രീയെ അപമാനിക്കുക എന്ന തെറ്റിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇതിനു പുറമേ ലൈംഗിക പീഡനവും (സെക്ഷന്‍ 354) പ്രതിക്കെതിരെ ചുമത്താന്‍ പരാതിക്കാരി ആവശ്യപെട്ടു. 

സിബിഎസ്ഇയുടെ ചട്ട പ്രകാരം ലോഹങ്ങള്‍ പരീക്ഷ ഹാളില്‍ അനുവദനീയമല്ല. അതിനാല്‍ മെറ്റല്‍ ഹുക്ക് ഉള്ള വസ്ത്രം ഊരി മാറ്റാന്‍ നിര്‍ദേശിച്ചത്തിനെതിര കേസ് എടുക്കാന്‍ സാധിക്കില്ല. ഇതിനാലാണ് 509 ആം വകുപ്പ് പ്രകാരം കേസ് എടുത്തതെന്ന് പോലീസ് അറിയിച്ചു. സ്കൂളില്‍ അന്വേഷിച്ചപ്പോള്‍ പുറമേ നിന്നുള്ള ഒരു നിരീക്ഷകന്‍ ഒഴികെ എല്ലാ ഇന്‍വിജിലേറ്റര്‍മാരും സ്ത്രീകള്‍ ആയിരുന്നു എന്നാണ് അറിഞ്ഞതെന്നു എസ്ഐ പറഞ്ഞു. ഇയാളെ തിരിച്ചറിയാന്‍ സിബിഎസ്ഇയുമായി ബന്ധപ്പെടുമെന്നും പോലീസ് അറിയിച്ചു.