പുതുവത്സരാഘോഷങ്ങളിലെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനായി പരിശോധനകള്‍ കർശനമാക്കി കൊച്ചി എക്സൈസ്.

കൊച്ചി: പുതുവത്സരാഘോഷങ്ങളിലെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനായി പരിശോധനകള്‍ കർശനമാക്കി കൊച്ചി എക്സൈസ്. ലഹരി ഉപയോഗവും വില്‍പനമായി ബന്ധപ്പെട്ട് ഈ മാസം മാത്രം ജില്ലയില്‍ 82 കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതുവത്സര ആഘോഷങ്ങള്‍ ഏറ്റവും വ്യാപകമായി സംഘടിപ്പിക്കുന്ന എറണാകുളം ജില്ലയിലാണ് എക്സൈസ് പരിശോധന ശക്തമാക്കുന്നത്. പതിവ് പരിശോധനകള്‍ കൂടാതെ പ്രത്യേക ഷാഡോ ടീമിനെയും നഗരത്തിന്‍റെ വിവധയിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഇവർ നല്‍കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് ഡെപ്യൂട്ടികമ്മീഷണറാണ് നഗരപരിധിയിലെ നടപടികള്‍ ഏകോപിപ്പിക്കുന്നത്.

കഴിഞ്ഞ മാസം ജില്ലയില്‍ വന്‍തോതില്‍ എംഡിഎംഎ പോലുള്ള രാസലഹരികള്‍ പിടികൂടിയിരുന്നു. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഡിജെ പാർട്ടികളില്‍ ഇത്തരം തീവ്ര ലഹരിവസ്തുക്കള്‍ വിതരണം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് എക്സൈസിന് ലഭിച്ച വിവരം.

സ്വകാര്യ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന റേവ് പാർട്ടികളടക്കം കർശന നിരീക്ഷണത്തിലാണ്. ജില്ലയില്‍ ഈമാസം മാത്രം 82 കേസുകളാണ് ലഹരി ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് എക്സൈസ് രജിസ്റ്റർ ചെയ്തത്. അഞ്ച് കിലോയോളം കഞ്ചാവും , ആയിരം കിലോയിലധികം പുകയില ഉല്‍പ്പന്നങ്ങളും ഇതുവരെ പിടികൂടിയിട്ടുണ്ട്.