പതിന‌ഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹരിപ്രസാദിനെ നിര്‍മല ജ്യോതി പ്രണയിച്ച് വിവാഹം ചെയ്യുന്നത് ജോലി ആവശ്യത്തിന് എന്നുപറഞ്ഞ് പുറത്ത് പോയ ഭര്‍ത്താവിനെ നിര്‍മല പിന്തുടരുകയായിരുന്നു

ഹൈദരാബാദ്: നാല്‍പ്പത്തിരണ്ടുകാരനായ ഭര്‍ത്താവിന് മുപ്പത്തഞ്ചുകാരിയുമായുള്ള അവിഹിത ബന്ധം കണ്ടെത്തിയ യുവതിയ്ക്ക് ക്രൂരമര്‍ദ്ദനം. ഹൈദരാബാദിനടുത്തുള്ള ഭോംഗിര്‍ എന്ന സ്ഥലത്താണ് സംഭവം. കീസര സ്വദേശിയായ നിര്‍മല ജ്യോതിയെയാണ് ഭര്‍ത്താവും കാമുകിയും കാമുകിയുടെ ബന്ധുക്കളും ചേര്‍ന്ന് തല്ലിച്ചതച്ചത്. 

പതിന‌ഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹരിപ്രസാദിനെ നിര്‍മല ജ്യോതി പ്രണയിച്ച് വിവാഹം ചെയ്യുന്നത്. രണ്ടു കുട്ടികള്‍ ആയതിന് ശേഷം ഭര്‍ത്താവിന് തന്നോടുള്ള താല്‍പര്യം കുറയുന്ന നിര്‍മല ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. ജോലി ആവശ്യത്തിന് വിജയവാഡയ്ക്ക് പോകുകയാണെന്ന് പറഞ്ഞ് വെള്ളിയാഴ്ച വീട്ടില്‍ നിന്ന് പോയ ഹരിപ്രസാദിനെ നിര്‍മല രഹസ്യമായി പിന്തുടരുകയായിരുന്നു.

എന്നാല്‍ വിജയവാഡയ്ക്ക് പോയ ഹരിപ്രസാദ് ഭോംഗിറിലുളള മുപ്പത്തഞ്ചുകാരിയായ മയൂരിയുടെ വീട്ടിലേക്കാണെന്ന് പോയതെന്ന് നിര്‍മല കണ്ടെത്തി. ഭര്‍ത്താവിനെയും കാമുകിയെയും നിര്‍മല കയ്യോടെ പിടികൂടിയിരുന്നു. ഭോംഗിറിലുള്ള നിര്‍മലയുടെ ബന്ധുക്കള്‍ ഹരിപ്രസാദിനെ കൈകാര്യം ചെയ്തിരുന്നു. സമൂഹത്തില്‍ നേരിട്ട അപമാനത്തിലുണ്ടായ വൈരാഗ്യമാണ് നിര്‍മലയെ മര്‍ദ്ദിക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

നിര്‍മലയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്തെത്തിയ പൊലീസ് ഹരിപ്രസാദിനും മയൂരിക്കും മയൂരിയുടെ ബന്ധുക്കള്‍ക്കും എതിരായി കേസ് എടുത്തു. അവിഹിത ബന്ധം പുലര്‍ത്തിയതിനും ഹരിപ്രസാദിനെതിരെ കേസ് എടുത്തിട്ടുണ്ട്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.