ഏഴിമല നാവിക അക്കാഡമിയില്‍ കേഡറ്റ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാഡമിയില്‍ ദുരൂഹസാഹചര്യത്തില്‍ കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ നേവൽ ഓഫീസർ ട്രെയിനി മരിച്ചു. പയ്യന്നൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരിച്ച സൂരജിന്റെ വീട്ടുകാർ പോലീസില്‍ പരാതി നല്‍കിയിരുന്നു. മലപ്പുറം തിരൂര്‍ കാനല്ലൂരിലെ പുത്രക്കാട്ട് ഹൗസില്‍ റിട്ട. നാവികസേന ഉദ്യോഗസ്ഥന് കര്‍ണാടക സ്വദേശി ഗൂഡപ്പയുടേയും തിരൂരിലെ പുഷ്പലതയുടേയും മകന് സൂരജ് (25) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം 7.10 നാണ് സൂരജിനെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് നാവിക അക്കാഡമി അധികൃതര്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇന്നു പുലര്‍ച്ചെ 3.30 നാണ് മരണം സംഭവിച്ചത്. സൂരജിനെ നാവിക അക്കാഡമി അധികൃതര്‍ കൊന്നതാണെന്ന് സഹോദരന് സനോജ് ആരോപിച്ചു. ഇത് സംബന്ധിച്ച് പരാതി പരിയാരം പോലീസില്‍ നല്‍കിയെങ്കിലും സംഭവം നടന്നത് പയ്യന്നൂര്‍ സ്റ്റേഷന് പരിധിയിലായതിനാല്‍ പരാതി പയ്യന്നൂര്‍ സ്റ്റേഷനില്‍ നല്‍കിയിട്ടുണ്ട്. പോലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും.
മരിച്ച സുരജിന്റെ മാതാപിതാക്കളും ഇന്ന് പുലര്‍ച്ചയോടെ തന്നെ പരിയാരത്ത് എത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം തിരൂരിലേക്ക് കൊണ്ടുപോകും