കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ആര്‍.എം.പി പ്രവര്‍ത്തകനെതിരെ അപകീര്‍ത്തി കേസെടുത്തു. വടകര ഓര്‍ക്കാട്ടീരി സ്വദേശി അര്‍ജ്ജുനനെതിരെ ഐപിസി 500 ാം വകുപ്പ് പ്രകാരമാണ് എടച്ചേരി പോലീസ് കേസ്സെടുത്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വടകര സ്വദേശി ഷാജു എന്നയാളുടെ പരാതിയിലാണ് കേസ്സ്. ആര്‍.എസ്.എസ്സിനെതിരെ മുഖ്യമന്ത്രി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് പരാമര്‍ശിച്ച് അതെ സാര്‍, ഇവിടെ എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ് ടിപി ചന്ദ്രശേഖരന്‍ വധത്തെ പരോക്ഷമായി സൂചിപ്പിക്കുന്നതായിരുന്നു അര്‍ജ്ജുനന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് അര്‍ജുനന് സമന്‍സ് കഴിഞ്ഞ ദിവസമാണ് കിട്ടിയത്.

അഭിപ്രായ സ്വാതന്ത്ര്യത്തെകുറിച്ച് വാചാലാരുകുന്ന ഇടത്പക്ഷ സര്‍ക്കാര്‍ തന്നെ കേസ്സെടുത്തത് അപഹാസ്യമാണെന്ന് അര്‍ജുന്‍ പറഞ്ഞു. മഥുരയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി നോക്കുകയാണ് അര്‍ജുന്‍. അസഹിഷ്ണുതയുടെ തെളിവാണ് കേസ്സെടുത്ത നടപടിയെന്ന് ആര്‍.എം.പി പ്രതികരിച്ചു. നടപടി നിയമപരമായി നേരിടുമെന്ന് അര്‍ജുന്‍ അറിയിച്ചു.