ആശുപത്രി കിടക്കയില്‍ വേദനകൊണ്ട് പിടയുന്ന ഹനാന്‍റെ ദൃശ്യങ്ങളാണ് ഇയാൾ ഫെയ്സ്ബുക്ക് ലൈവിലൂടെ പകർത്തിയത്. സംസാരിക്കാൻ പാടുപെടുന്ന ഹനാനോട് അപകടത്തെ കുറിച്ച് വിവരിക്കാനും ഇയാൾ ആവശ്യപ്പെടുന്നുണ്ട്
കൊടുങ്ങല്ലൂർ: അപകടത്തില്‍ പരുക്കേറ്റ ഹനാനെ പ്രവേശിപ്പിച്ച ഐസിയുവില്‍ കയറി ഫേസ്ബുക്ക് ലൈവ്. ലൈവ് ചെയ്ത കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശിക്കെതിരെയാണ് സമൂഹമാധ്യമങ്ങളിൽ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കേരളം നെഞ്ചേറ്റിയ ഹനാന് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ ഹനാന് അടിയന്തര ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുകയാണ്.
ആശുപത്രി കിടക്കയില്‍ വേദനകൊണ്ട് പിടയുന്ന ഹനാന്‍റെ ദൃശ്യങ്ങളാണ് ഇയാൾ ഫെയ്സ്ബുക്ക് ലൈവിലൂടെ പകർത്തിയത്. സംസാരിക്കാൻ പാടുപെടുന്ന ഹനാനോട് അപകടത്തെ കുറിച്ച് വിവരിക്കാനും ഇയാൾ ആവശ്യപ്പെടുന്നുണ്ട്. ഒരു മീഡിയ പേജിന് വേണ്ടിയാണ് ഇയാള്‍ ലൈവ് നൽകിയത്. അപകടത്തിലായ ഹനാന്‍റെ എക്സ്ക്ലൂസീവ് ദൃശ്യങ്ങളാണ് ഇതെന്നും ഹനാന്റെ അടുക്കല്‍ ആദ്യമായി എത്തുന്നത് തങ്ങളാണെന്നുമുള്ള അവകാശവാദവും ഇയാള്‍ വിഡിയോയിലൂടെ ഉന്നയിക്കുന്നുണ്ട്.
തനിക്ക് ഒരു കാല്‍ അനക്കാനാകുന്നില്ലെന്ന വസ്തുത കരഞ്ഞുപറയുന്ന ഹനാനെയും ദൃശ്യങ്ങളിൽ കാണാം. പ്രാഥമിക ചികിൽസ നടക്കുന്നതിനിടയിലാണ് ഇയാൾ ഹനാനെ സമീപിച്ചത്. ഹനാന് നിസാരപരുക്കുകളേയുള്ളൂവെന്നാണ് ഇയാൾ ലൈവിൽ പറയുന്നത്. ഇൗ വാർത്ത എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇതെന്നും ഇയാൾ കൂട്ടിച്ചേർക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേ സമയം ഹനാന്റെ ചികിത്സാചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
