പുറത്താക്കപ്പെട്ട അബ്ദുള്ള യമീന്‍ സര്‍ക്കാര്‍ വരുത്തിവെച്ച  കടബാധ്യതകള്‍ എത്രയാണെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നതേയൊള്ളൂ. യമീന്‍ സര്‍ക്കാര്‍ അനാവശ്യമായി നിരവധി കടങ്ങള്‍ വരുത്തിവച്ചിട്ടുണ്ട്.

ദില്ലി: കടക്കെണെയില്‍ നിന്ന് കരകയറാന്‍ ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ച് മാലെ ദ്വീപ്. വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്നും പദ്ധിക്കായി വിവിധ രാജ്യങ്ങളില്‍ നിന്നും വാങ്ങിയ കടം തിരികെ നല്‍കാനായി സഹായിക്കണമെന്നുമാണ് മാലെ ദ്വീപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് മാലെ ദ്വീപ് വിദേശകാര്യമന്ത്രി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തും. 

പ്രതിസന്ധി നേരിടാന്‍ ഇന്ത്യ കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് മാലെ ദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള ഷഹീദ് മാധ്യമങ്ങളോട് പ്രതികരിച്ചു. പുറത്താക്കപ്പെട്ട അബ്ദുള്ള യമീന്‍ സര്‍ക്കാര്‍ വരുത്തിവെച്ച കടബാധ്യതകള്‍ എത്രയാണെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നതേയൊള്ളൂ. യമീന്‍ സര്‍ക്കാര്‍ അനാവശ്യമായി നിരവധി കടങ്ങള്‍ വരുത്തിവച്ചിട്ടുണ്ടെന്നാണ് നിലവിലെ സര്‍ക്കാര്‍ പറയുന്നത്.

ചൈനയോട് വാങ്ങിയെന്ന് മുന്‍ സര്‍ക്കാര്‍ പറഞ്ഞ തുകയും മാലെദ്വീപിന് നല്‍കിയെന്ന് ചൈന പറയുന്ന തുകയും തമ്മില്‍ പൊരുത്തപ്പെടാത്ത സാഹചര്യമാണുള്ളതെന്നും മാലെ ദ്വീപ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മാലെയുടെ ശുദ്ധജലദൗര്‍ലഭ്യത, മാലിന്യ നിര്‍മാര്‍ജ്ജനം, ആരോഗ്യ രംഗത്തെ ശാക്തീകരണം എന്നീ മേഖലകളില്‍ ഇന്ത്യയുടെ സഹായം വേണമെന്ന് മാലെ ദ്വീപ് വിദേശകാര്യമന്ത്രി വ്യക്തമാക്കി. 

സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അബ്ദുള ഷഹീദ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. മാലെദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സ്വാലിഹിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായാണ് ഇതെന്നാണ് സൂചന.