തിരുവനന്തപുരം: പുതുച്ചേരി വ്യാജ വാഹന രജിസ്ട്രേഷൻ കേസിൽ നടൻ ഫഹദ് ഫാസിൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. 5 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകാൻ മുൻകൂർ ജാമ്യം നൽകിയ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി നിർദേശിച്ചിരുന്നു.


ഇതേ തുടര്‍ന്നാണ് ഫഹദ് ഫാസില്‍ രാവിലെ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. ഐജിയും എസ്.പിയും അടക്കമുള്ള സംഘമാണ് ഫഹദിനെ ചോദ്യം ചെയ്യുക. 

നിലവില്‍ ഒരു കേസ് മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ മുന്നിലുള്ളത്. രണ്ടു തവണയായി ആഡംബര കാര്‍ വാങ്ങി നികുതിവെട്ടിച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. സമാനമായ കേസില്‍ നേരത്തെ നടന്‍ സുരേഷ് ഗോപിയും ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിരുന്നു.