പിതാവ് തന്നെയും അമ്മയെയും നിരന്തരം ഉപദ്രവിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ സുഹൃത്താണ് വിദ്യാര്‍ഥിനിക്ക് ആള്‍ദെെവത്തെ കണ്ട് ആവശ്യം പറഞ്ഞാല്‍ വഴി ലഭിക്കുമെന്ന് ഉപദേശിച്ചത്

കോലാപൂര്‍: കോളജ് വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറുകയും അതിക്രമം കാണിക്കുകയും ചെയ്ത ആള്‍ദെെവം അറസ്റ്റില്‍. നിര്‍ഭാഗ്യം മാറ്റിത്തരാമെന്ന് പറഞ്ഞ് ഉപദ്രവിക്കാന്‍ ശ്രമിച്ച ആള്‍ദെെവം മനോജ് മഥുകാര്‍ നാര്‍ക്കെ എന്ന നാര്‍ക്കെ ബാബ (50) ആണ് രാജരാംപുരി പൊലീസിന്‍റെ പിടിയിലായത്.

Add Asianetnews as a Preferred SourcegooglePreferred

വീട്ടിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയാണ് കോളജ് വിദ്യാര്‍ഥിനി നാര്‍ക്കെ ബാബയുടെ വീട്ടിലെത്തിയത്. പിതാവ് തന്നെയും അമ്മയെയും നിരന്തരം ഉപദ്രവിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ സുഹൃത്താണ് വിദ്യാര്‍ഥിനിക്ക് ആള്‍ദെെവത്തെ കണ്ട് ആവശ്യം പറഞ്ഞാല്‍ വഴി ലഭിക്കുമെന്ന് ഉപദേശിച്ചത്.

തുടര്‍ന്ന് നാര്‍ക്കെ ബാബയുടെ വീട്ടിലെത്തി വിദ്യാര്‍ഥിനി അവസ്ഥകള്‍ എല്ലാം പറഞ്ഞു. തുടര്‍ന്ന് തന്‍റെ ഗ്രഹനില പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, നാര്‍ക്കെ ബാബ ഒരു പ്രസാദം നല്‍കിയ ശേഷം വിദ്യാര്‍ഥിനിയോട് വസ്ത്രങ്ങള്‍ ഊരിമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.

പക്ഷേ, വിദ്യാര്‍ഥിനി ഇതിന് തയാറായില്ല. ഇതോടെ നാര്‍ക്കെ ബാബ വിദ്യാര്‍ഥിനിയെ കടന്ന് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ അവിടെ നിന്ന് പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു.

ആദ്യം തുറന്ന് പറഞ്ഞില്ലെങ്കിലും രണ്ട് ദിവസത്തിന് ശേഷം വിദ്യാര്‍ഥിനി എല്ലാ വിവരങ്ങളും അമ്മയോട് പറഞ്ഞു. തുടര്‍ന്ന് അമ്മയും സമീപവാസികളും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നാര്‍ക്കെ ബാബയ്ക്കെതിരെ സമാനമായ രീതിയില്‍ വേറെയും പരാതികളുണ്ടെന്ന് പൊലീസ് അറിയിച്ചു.