കാസർഗോഡ്: അനധികൃതമായി സൂക്ഷിച്ചിരുന്ന വ്യാജ സൗന്ദര്യ വർധക വസ്തുക്കളുടെ വൻ ശേഖരം പിടിച്ചെടുത്തു. ഗ്രഗ്സ് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കാസർഗോഡ് നഗരത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടു ലക്ഷം രൂപാ വിലമതിക്കുന്ന ഉൽപ്പന്നങ്ങൾ പിടികൂടിയത്.

കാസർഗോഡ് നഗരത്തിൽ തായലങ്ങാടിയിലെ ഗോഡൗണിനകത്ത് നിന്നാണ് വ്യാജ സൗന്ദര്യ വർധക വസ്ഥുക്കൾ കണ്ടെത്തിയത്. നഗരം കേന്ദ്രീകരിച്ച് പുതിയ പേരിലുള്ള സൗന്ദര്യ വസ്ഥുക്കളുടെ വ്യാപാരം നടക്കുന്നു എന്ന വിവരത്തെ തുടർന്ന് കുറച്ച് ദിവസങ്ങളായി ഡ്രഗ്സ് ഇന്റലിജൻസ് വിഭാഗം അന്വേഷണത്തിലായിരുന്നു. ഇതിനിടയിലാണ് ഗോഡൗണിനെകുറിച്ച് വിവരം ലഭിച്ചത്. ക്രീം, ലോഷൻ, സോപ്പ്, പൗഡർ എന്നിങ്ങിനെ പതിനഞ്ചിലധികം ഇനങ്ങളിലായുള്ള ആയിരത്തോളം സാധനങ്ങളാണ് പിടികൂടിയത്. ഇവയിൽ ഭൂരിഭാഗവും പാക്കിസ്ഥാനിലും ചൈനയിലും നിർമ്മിച്ചതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിർമ്മാണ കമ്പനിയുടേയോ ലൈസൻസിയുടെ പോരോ വിലാസമോ രേഖപ്പെടുത്തിയിട്ടില്ല. ഉൽപ്പന്നത്തിന്റെ വിലയോ അടങ്ങിയിരിക്കുന്ന വസ്ഥുക്കളുടെ വിവരമോ പാക്കറ്റുകളിൽ ലഭ്യമല്ല.

വിദ്യാനഗർ സ്വദേശി ഇബ്രാഹീം ഖലീലിന്റ പേരിലാണ് ഗോഡൗൺ. ഇയാൾ തന്നെയാണ് വ്യാജ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതെന്നാണ് ഇന്റലിജൻസ് നിഗമനം. ഇയാളോട് ഹാജരാകാൻ ഇന്റലിജൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. കാസർഗോഡ് കോളേജ് വിദ്യാർത്ഥികൾക്കിടയിലടക്കം ഇവയുടെ ഉപയോഗം വ്യാപകമാണ്. പിടിച്ചെടുത്ത വസ്ഥുക്കൾ കാസർഗോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പ്രതികൾക്ക് രണ്ട് വർഷം തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്.