ചെറുതോണിയിൽ മതിയായ യോഗ്യതയില്ലാത്തവർ അലോപ്പതി, ആയൂർവേദ ചികിത്സകൾ നടത്തുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഇടുക്കി സിഐ യുടെ നേതൃത്വത്തിലുള്ള സംഘം ചികിത്സാ കേന്ദ്രത്തിൽ പരിശോധന നടത്തി. ചെറുതോണി ഗാന്ധിനഗർ കോളനിയിൽ വ്യവസായ കേന്ദ്രത്തോടു ചേർന്നുള്ള വീട്ടിലാണ് റെയ്ഡ് നടത്തിയത്. ചെറുതോണി സ്വദേശി സുജാത താമസിച്ചിരുന്ന വീടാണിത്. 

ജോണിയും സുജാതയും ചേർന്നാണ് ഇവിടെ ചികിത്സ നടത്തിയിരുന്നത്. സുജാതയായിരുന്നു പ്രധാനമായും ചികിത്സകൾ നിർണയിച്ചിരുന്നത്. ഇവരുടെ വീട്ടിൽ നിന്നും നിരവധി ആയൂർവേദ, അലോപ്പതി മരുന്നുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും കണ്ടെത്തി. ലൈസൻസില്ലാതെ ഇവർ ആയൂർവേദ മരുന്നുകൾ നിർമ്മിക്കുന്നതായും പരിശോധനയിൽ സംശയിക്കുന്നുണ്ട്. ജോണിക്ക് പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമാണുള്ളത്. സുജാത ബിരുദധാരിയാണ്. ഇരുവർക്കു മെതിരെ ഉപ്പുതറ, വണ്ടിപ്പെരിയാർ എന്നീ പൊലീസ് സ്റ്റേഷനുകളിലും മതിയായ യോഗ്യതയില്ലാതെ ചികിത്സ നടത്തിയതിന് കേസ്സുണ്ട്. തോട്ടം മേഖല കേന്ദ്രകരിച്ച് വർഷങ്ങളായി ഇവർ ഇത്തരത്തിലുള്ള തട്ടിപ്പു നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.