ദുരൈപാണ്ടിക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് തഹസില്‍ദ്ദാര്‍ ദേവികുളം സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി.

ഇടുക്കി: ദേവികുളത്തെ സര്‍ക്കാര്‍ ഭൂമിയ്ക്ക് വ്യാജരേഖകളുണ്ടാക്കി സ്വകാര്യ കമ്പനിയില്‍ നിന്നും കോടികള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ ദേവികുളം പോലീസ് നടപടിയെടുക്കാന്‍ തയ്യറാകുന്നില്ല. ദേവികുളം സ്വദേശിയും പാസ്റ്ററുമായ യേശുദാസെന്ന് വിളിക്കുന്ന ദുരൈപാണ്ടിക്കെതിരെയാണ് ദേവികുളം തഹസില്‍ദ്ദാര്‍ പി.കെ.ഷാജി കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.

ഏപ്രില്‍ അഞ്ചിന് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്നതായി പറയുന്നുണ്ടെങ്കിലും ഇയാളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തുന്നതിനോ വ്യാജരേഖകള്‍ ചമച്ചത് സംബന്ധിച്ച് കമ്പനിയില്‍ നിന്നും മൊഴിയെുക്കുകയോ ചെയ്തിട്ടില്ല. കമ്പനിയില്‍ ഇയാള്‍ എത്തിയത് മതുലുള്ള വീഡിയോ ദ്യശ്യങ്ങളും കമ്പനിയുടമകളുമായി നടത്തിയ സംസാരങ്ങളുമടങ്ങുന്ന പെന്‍ ഡ്രൈവും തഹസില്‍ദ്ദാര്‍ പരാതിയോടൊപ്പം പോലീസിന് കൈമാറിയിരുന്നു. 

എന്നാല്‍ കോട്ടയത്ത് നേടിട്ടെത്തി കമ്പനിയുടമകളില്‍ നിന്നും മൊഴിയെടുക്കണമെന്നാണ് പോലീസ് പറയുന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ദുരൈപാണ്ടിക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് തഹസില്‍ദ്ദാര്‍ ദേവികുളം സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി.