കൊച്ചി: വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ നടി അമലാ പോളിന് മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 

പോണ്ടിച്ചേരിയിൽ വ്യാജ വിലാസത്തിൽ കാർ രജിസ്റ്റർ ചെയ്ത് 19 ലക്ഷം നികുതി വെട്ടിപ്പ് നടത്തിയയെന്നാണ് കേസ്. 1.12 കോടി വിലയുള്ള അമലാ പോളിന്റെ എസ് ക്ലാസ് ബെൻസ് 1.75 ലക്ഷം നികുതിയടച്ച് പോണ്ടിച്ചേരിയില്‍ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഈ കാർ കേരളത്തിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ 20 ലക്ഷം നികുതിയായി അടയ്ക്കേണ്ടിവരുമായിരുന്നു. മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.

കേസില്‍ അമലാ പോളിനെ നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യലിന് ഹാജരായ അമല പോള്‍ കുറ്റം നിഷേധിച്ചിരുന്നു. താന്‍ വ്യാജരേഖ ഉണ്ടാക്കാന്‍ കൂട്ടിനിന്നില്ലെന്ന് അവകാശപ്പെട്ട നടി, പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാനും തയ്യാറായില്ല. സമാനമായ കേസില്‍ സുരേഷ് ഗോപി എം.പിയുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിരുന്നു .