എറണാകുളം റൂറൽ എസ്പിയുടെ ഔദ്യോഗിക വസതിയായ ക്യാമ്പ് ഓഫീസ് വിട്ടുനൽകി എസ്പി എം ഹേമലത ഐപിഎസ്. കൊല്ലത്തേക്ക് സ്ഥലംമാറ്റം ലഭിച്ച് നാല് മാസത്തിന് ശേഷമാണ് എസ്പി എം ഹേമലത ക്യാമ്പ് ഓഫീസ് ഒഴിയുന്നത്. 

കൊച്ചി: ഒടുവിൽ ക്യാമ്പ് ഓഫീസ് വിട്ടുനൽകി എസ്പി എം ഹേമലത ഐപിഎസ്. ഇന്നലെ രാത്രിയോടെ ആണ് സാധനങ്ങൾ മാറ്റി എസ്പി സുദർശന് ഓഫീസ് നൽകിയത്. നാല് മാസമായി എറണാകുളം റൂറൽ എസ്പിയുടെ ഔദ്യോഗിക വസതി അനധികൃതമായി കൈവശം വെച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് ആസ്ഥാന ഐജി ഹേമലതയ്ക്ക് മെമ്മോ നൽകിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊല്ലം കമ്മീഷണറായി സ്ഥലം മാറ്റം ലഭിച്ച് നാലു മാസമായിട്ടും എറണാകുളം റൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസ് ഒഴിയാത്തതിലായിരുന്നു ഹേമലതയ്ക്ക് മെമ്മോ ലഭിച്ചിരുന്നത്. ഓഫീസ് അടിയന്തരമായി ഒഴിയണമെന്ന് ഐജി ഹർഷിത അത്തല്ലൂരി അന്ത്യശാസനവും നൽകിയിരുന്നു. രണ്ടുവട്ടം പൊലീസ് ആസ്ഥാനം ആവശ്യപ്പെട്ടെങ്കിലും ഹേമലത ചെവി കൊടുക്കാത്തതിനെ തുടര്‍ന്നായിരുന്നു മെമ്മോ നൽകിയത്.

നിയസഭാ തെരഞ്ഞെടുപ്പിന് മുൻപാണ് എറണാകുളം റൂറൽ എസ്പിയായിരുന്ന എ ഹേമലതയെ കൊല്ലം കമ്മീഷണറായി മാറ്റിയത്. സ്ഥലമാറ്റത്തിന് പിന്നാലെ താമസ സ്ഥലം കൂടിയായ ക്യാമ്പ് ഓഫീസും എസ്പിമാര്‍ ഒഴിയണം. പക്ഷെ നാലുമാസമായിട്ടും ഹേമലത ക്യാമ്പ് ഓഫീസ് ഒഴിഞ്ഞിരുന്നില്ല. റൂറൽ എസ്പിയായി ചുമതലയേറ്റ സുദർശൻ ആലുവ പൊലീസ് ക്ലബിലായിരുന്നു താമസിച്ചു വന്നത്. റൂറൽ എസ്പിയുടെ ഡ്രൈവർക്കും ഗണ്‍മാനും താമസിക്കാനിടമില്ലായിരുന്നു. ക്യാമ്പ് ഓഫീസില്ലാത്തതിനാൽ ജോലിയും തടസ്സപ്പെട്ടു. ഇതോടെ റൂറൽ എസ്പി സുദര്‍ശൻ ഡിജിപിയെ വിവരം അറിയിച്ചു.

ഓഫീസ് വിടാൻ രണ്ടു തവണ പൊലീസ് ആസ്ഥാനം ഹേമലതയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കമ്മീഷണര്‍ അനങ്ങിയില്ല. എറണാകുളം റൂറലിലേയ്ക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയിലായിരുന്നു ഓഫീസ് ഒഴിയാതിരുന്നതെന്നാണ് വിവരം. യുഡിഎഫ് സര്‍ക്കാര്‍ രണ്ടു പ്രാവശ്യം എസ്പിമാരുടെ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയെങ്കിലും ഹേമലതയ്ക്ക് എറണാകുളം തിരികെ കിട്ടിയില്ല. ഇതോടെ പൊലീസ് ആസ്ഥാനം മെമ്മോ നൽകുകയായിരുന്നു. ഹേമലതയുടേത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് ഉന്നത ഉദ്യോഗസ്ഥർ സൂചിപ്പിച്ചിരുന്നു.