പിടിവലിക്കിടെയില്‍ അശോകന്റെ ഉടുതുണി ഉരിഞ്ഞു പോയിട്ട് അതെടുത്ത് ഉടുക്കുവാന്‍ സമ്മതിക്കുക പോലും ചെയ്യാതെ അടിവസ്ത്രം മാത്രം ഇടുവിച്ചു കൊണ്ട് ജീപ്പിലെടുത്തിട്ടു. ഈ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച മായയുടെ കൈയ്യില്‍ നിന്ന് മൊബൈല്‍ പിടിച്ചു വാങ്ങുകയും മൊബൈല്‍ തിരികെ കിട്ടാതെ മാറുകയില്ലെന്ന് പറഞ്ഞ് ജീപ്പിന് മുന്നില്‍ കിടന്ന മായയുടെ മുടിക്കുത്തിന് പിടിച്ചുയര്‍ത്തുകയും ചെയ്തു. ​

ആലപ്പുഴ: പള്ളിപ്പാട് നീണ്ടൂര്‍ കളീയ്ക്കല്‍ കിഴക്കതില്‍ അശോക് കുമാര്‍ (52), ഭാര്യ മായ (42), മക്കളായ ആദിത്യനാഥ് (12), അഭിനാഥ് (10) എന്നിവരാണ് ഹരിപ്പാട് പോലീസിന്റെ മര്‍ദ്ദനമേറ്റ് ഗവ.ആശുപത്രിയില്‍ ചികിത്സ തേടിയത്. സംഭവത്തെപ്പറ്റി വീട്ടുകാര്‍ പറയുന്നതിങ്ങിനെ: വ്യാഴാഴ്ച വൈകിട്ട് 4.30 ഓടെ പാന്റും ഷര്‍ട്ടുമിട്ട രണ്ട് പേര്‍ വീട്ടിലെത്തി ഉറങ്ങിക്കിടന്ന അശോകനെ വിളിച്ചുണര്‍ത്തി. കുടുംബ വഴക്കിനെ തുടര്‍ന്ന് കൊടുത്ത സിവില്‍ കേസില്‍ അനുകൂല വിധി വന്നതിനെ തുടര്‍ന്ന് അനുജനെ കുടുംബ വീട്ടില്‍ നിന്ന് ഇറക്കി വിടണമെന്നും എല്ലാ സഹായങ്ങളും ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും, അശോകന്റെ ബൈക്ക് വില്‍ക്കുന്നുണ്ടോ എന്നും അന്വേഷിക്കുകുകയും ചെയ്തു. 

സംസാരിച്ചുകൊണ്ടിരിക്കെ വീണ്ടും രണ്ട് പേര്‍ കൂടി ബൈക്കിലെത്തുകയതിന് പിന്നാലെ പോലീസ് ജീപ്പില്‍ എസ്‌ഐ യൂണിഫോമില്‍ എത്തിചേര്‍ന്നു. എസ്.ഐയുടെ നിര്‍ദ്ദേശ പ്രകാരം വീട്ടിലുണ്ടായിരുന്നവരും വന്നവരും കൂടി അശോകനെ കടന്നുപിടിക്കുകയായിരുന്നു. അപ്പോഴാണ് വന്ന് സംസാരിച്ച് കൊണ്ടിരുന്നവര്‍ പോലീസുകാരാണെന്ന് വീട്ടുകാരറിയുന്നത്. 

പിടിവലിക്കിടെയില്‍ അശോകന്റെ ഉടുതുണി ഉരിഞ്ഞു പോയിട്ട് അതെടുത്ത് ഉടുക്കുവാന്‍ സമ്മതിക്കുക പോലും ചെയ്യാതെ അടിവസ്ത്രം മാത്രം ഇടുവിച്ചു കൊണ്ട് ജീപ്പിലെടുത്തിട്ടു. ഈ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച മായയുടെ കൈയ്യില്‍ നിന്ന് മൊബൈല്‍ പിടിച്ചു വാങ്ങുകയും മൊബൈല്‍ തിരികെ കിട്ടാതെ മാറുകയില്ലെന്ന് പറഞ്ഞ് ജീപ്പിന് മുന്നില്‍ കിടന്ന മായയുടെ മുടിക്കുത്തിന് പിടിച്ചുയര്‍ത്തുകയും ചെയ്തു. 

ഇതിനിടയിലാണ് മായയുടെ ശരീരത്ത് പരിക്കുകളേറ്റത്. പിടിവലിക്കിടയില്‍ കയറിയ കുട്ടികളെ എടുത്തെറിയുകയും മായയുടെ മാതാവിന്റെ താടിക്ക് ശക്തിയില്‍ തട്ടുകയും ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്ന് നേരത്തേയുണ്ടായിരുന്ന പോലീസ് കേസ്സുകളിലും തങ്ങള്‍ക്ക് പോലീസിന്റെ ഭാഗത്ത് നിന്ന് നീതിയുണ്ടായിട്ടില്ല. ഇതേതടുര്‍ന്ന് പോലീസ് കംപ്ലയിന്റ് അഥോറിട്ടിക്ക് പരാതി നല്കിയിരുന്നു. ഇതും പോലീസിന് ഇവരോട് വൈരാഗ്യം ഇരട്ടിക്കുവാന്‍ കാരണമായെന്നും വീട്ടുകാര്‍ ആരോപിച്ചു. സഹോദരന് ഹരിപ്പാട് പോലീസ് സ്‌റ്റേഷനില്‍ സ്വാധീനമുണ്ടെന്നും ഈ സ്വാധീനമുപയോഗിച്ച് തന്നെ വേട്ടയാടുകയാണെന്നും അശോകന്‍ ആരോപിച്ചു. അശോക് കുമാര്‍ ഹരിപ്പാട് താലൂക്ക് ഓഫീസ് ജീവനക്കാരനാണ്. 

എന്നാല്‍ സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: 2013 മുതല്‍ ഇയാളും സഹോദരനും തമ്മില്‍ കുടുംബ വഴക്കും കേസുകളുമുണ്ട്. ഇയാള്‍ക്കെതിരെ 360 പ്രകാരം കേസ് നിലനില്‍ക്കുന്നുണ്ട്. ഇത് അന്വേഷിക്കാന്‍ പോയതാണ്. പോലീസിനെ കണ്ട് ഓടാന്‍ ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. മറ്റൊന്നും അവിടെ സംഭവിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.