ജക്കാര്‍ത്ത: മരിച്ച പ്രിയപ്പെട്ടവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ മൃതദേങ്ങളുമായി ആ കുടുംബം കാത്തിരുന്നത് രണ്ട് വര്‍ഷം. ഇന്തോനഷ്യയിലാണ് രണ്ട് വര്‍ഷം മുമ്പ് മരിച്ച 50 കാരിയുടെയും കഴിഞ്ഞ ഡിസംബറില്‍ മരിച്ച 85 കാരന്റെയും മൃതദേഹം ബന്ധുക്കള്‍ സംസ്‌കരിക്കാതെ സൂക്ഷിച്ച് വച്ചിരിക്കുന്നതായി കണ്ടെത്തിയത്. 

മെഡിക്കല്‍ ഓഫീസര്‍ നടത്തിയ പരിശോധനയിലാണ് ദ്രവിച്ച് ദുര്‍ഗന്ധം വമിക്കുന്ന എല്ലും തോലുമായ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 77കാരിയായ ഹതിദ്ജയുടെ പരിശോധയ്ക്കായി എത്തിയ മെഡിക്കല്‍ ഓഫീസറെ ഇവര്‍ വീടിനകത്തേക്ക് കയറാന്‍ അനുവദിച്ചില്ല. ഇതില്‍ സംശയം തോന്നിയാണ് അധികൃതര്‍ വീടിനുള്ളില്‍ കയറി പരിശോധന നടത്തിയത്. 

തുടര്‍ന്ന് കണ്ടെത്തിയത് ഹതിദ്ജയുടെ 85കാരനായ ഭര്‍ത്താവിന്റെയും 50 കാരിയായ മകളുടെയും മൃതദേഹം. അസുഖ ബാധിതയായി മകള്‍ മരിച്ചിട്ട് രണ്ട് വര്‍ഷവും ഭര്‍ത്താവ് മരിച്ചിട്ട് ഒരു മസാവുമായിരുന്നു. ഹതിദ്ജയും രണ്ട് മക്കളുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയ്ക്ക് സമീപം പശ്ചിമ ജാവയിലാണ് സംഭവം. 

മൃതദേഹത്തിന് അടുത്തുനിന്ന് സുഗന്ധ ദ്രവ്യങ്ങളുടെ നിരവധി കുപ്പികള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ പിറുപിറുക്കുന്നത് താന്‍ കേള്‍ക്കാറുണ്ടെന്നും മൃതദേഹം സൂക്ഷിച്ച് വച്ചാല്‍ അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും ഹതിദ്ജ പറഞ്ഞുതായി പൊലീസ് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ കേസെടുത്തിട്ടില്ലെങ്കിലും സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.