ഒമാന്‍: ഒമാനില്‍ വിദേശികള്‍ക്ക് കുടുംബ വിസ ലഭിക്കാന്‍ റോയല്‍ ഒമാന്‍ പോലീസ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. വിസയ്ക്ക് ശമ്പള പരിധി മുന്നൂറ് ഒമാനി റിയാല്‍ ആയി കുറച്ച പശ്ചാത്തലത്തിലാണ് പുതിയ മാനദണ്ഡങ്ങള്‍. നേരത്തെ ശമ്പള പരിധി അറുനൂറ് ഒമാനി റിയാല്‍ ആയിരുന്നു.

കുടുംബ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ മൂന്നു മാസത്തെ തങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റും, താമസ സൗകര്യത്തിനായുള്ള ഫ്‌ളാറ്റിന്റെ മുന്‍സിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത വാടക കരാറും സമര്‍പ്പിക്കേണ്ടതാണ്. വാടക കരാര്‍ അപേക്ഷകന്റെ പേരിലോ, തൊഴിലുടമയുടെ പേരിലോ ആയിരിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

2013ല്‍ ആയിരുന്നു കുടുംബ വിസ ലഭിക്കുന്നതിന് ചുരുങ്ങിയ ശമ്പളം അറുനൂറ് ഒമാനി റിയീല്‍ വേണമെന്നുള്ള പരിധി ഒമാന്‍ സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയത്. ഇത് മൂലം ധാരാളം പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബത്തെ രാജ്യത്ത് കൊണ്ട് വരുവാന്‍ കഴിയാതെ വന്നു. എന്നാല്‍ കുടുംബ വിസയുടെ ശമ്പള പരിധി സംബന്ധിച്ച് പുനരവലോകനം നടത്തണമെന്ന് മജ്ലിസ് ശൂറയില്‍ ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു.

എണ്ണയിതര സമ്പദ് വ്യവസ്ഥയുടെ പ്രോത്സാഹനം ലക്ഷ്യമിടുന്ന 'തന്‍ഫീദ്' പദ്ധതിയുടെ ആവശ്യപ്രകാരമാണ് ശമ്പള പരിധി മുന്നൂറു ഒമാനി റിയാല്‍ ആയി കുറക്കുവാന്‍ മജ്ലിസ് ശൂറ ശുപാര്‍ശ ചെയ്തത്. ഇത് രാജ്യത്തെ സാമ്പത്തിക മേഖലക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് മജ്ലിസ് ശൂറയുടെ നിരീക്ഷണം. റിയല്‍ എസ്റ്റേറ്റ്, റീറ്റെയ്ല്‍ വിപണി, ഇന്‍ഷുറന്‍സ് എന്നി മേഖലകളില്‍ സാമ്പത്തിക മുന്നേറ്റം ഉണ്ടാക്കുവാന്‍ ഈ നടപടി സഹായം ചെയ്യും.