രാജ്യമെമ്പാടും വിളവെടുപ്പ് നിര്‍ത്തി സമരം ശക്തമാക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടി സമരം വ്യാപിപ്പിക്കും

ദില്ലി: രാജ്യമെമ്പാടും വിളവെടുപ്പ് നിര്‍ത്തി സമരം ശക്തമാക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടി സമരം വ്യാപിപ്പിക്കും. ചര്‍ച്ചയ്ക്ക് തയാറാകാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഞായറാഴ്ച അഖിലേന്ത്യാ ബന്ദ് നടത്തും. ഇതിനോടകം പലയിടങ്ങളിലും പഴത്തിനും പച്ചക്കറിക്കും ക്ഷാമം രൂക്ഷമായി.

നഗരത്തിലേക്കുള്ള പഴവും പച്ചക്കറിയും പാലും തടഞ്ഞ് കര്‍ഷകരുടെ സമരം അഞ്ച് ദിവസം പിന്നിടുമ്പോഴും ചര്‍ച്ചയ്ക്ക് തയാറാകാത്ത സര്‍ക്കാര്‍ നടപടയില്‍ പ്രതിഷേധിച്ചാണ് കർഷകർ നിലപാട് ശക്തമാക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടി സമരം വ്യാപിപ്പിക്കും. ഞായറാഴ്ച്ച കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ അഖിലേന്ത്യാ ബന്ദ് നടത്തും

മൊത്തവിപണയില്‍ പച്ചക്കറിക്ക് മുപ്പത് ശതമാനം വിലവര്‍ധിച്ചു. അതേസമയം പഞ്ചാബില്‍ നടത്തുന്ന സമരം കര്‍ഷക സംഘടനകള്‍ നാളെ അവസാനിപ്പിക്കും. സമരത്തിനിടെ വിതരണക്കാരും കര്‍ഷകരും തമ്മില്‍ പലയിടങ്ങളിലും സംഘര്‍ഷം ഉണ്ടായിരുന്നു.പുറത്ത് നിന്ന് എത്തിയവര്‍ സംഘര്‍ഷത്തിന് ശ്രമിക്കുന്നവെന്ന് വിലയിരുത്തിയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

മൻസോറിൽ പൊലീസ് വെടിവയ്പ്പില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം നടന്ന് ഒരു വര്‍ഷമാകുന്ന നാളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പട്ടേല്‍ സമര നേതാവ് ഹാര്‍ദിക്ക് പട്ടേല്‍ തുടങ്ങിയവർ മൻസോർ സന്ദര്‍ശിക്കും. ഈ സമരത്തിൽ പങ്കു ചേർന്നിട്ടില്ലാത്ത കിസാൻ സഭ ജയിൽ നിറയ്ക്കൽ ഉൾപ്പടെ പ്രത്യേക പ്രക്ഷോഭത്തിന് തീരുമാനിച്ചിട്ടുണ്ട്.