ദൈവശാസ്ത്ര അധ്യാപകനും പ്രഭാഷകനും സംഗീതജ്ഞനുമാണ്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം. 

കൊച്ചി: ജനപ്രിയ ക്രൈസ്തവ ഭക്തി​ഗാനങ്ങളിലൂടെ പ്രശസ്തനായ ഫാദർ ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു. പൈതലാം യേശുവെ ഉൾപ്പെടെ നൂറിലധികം ​ഗാനങ്ങളുടെ രചയിതാവാണ്. ദൈവശാസ്ത്ര അധ്യാപകനും പ്രഭാഷകനും സംഗീതജ്ഞനുമാണ്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം. 90 വയസായിരുന്നു. 

പൈതലാം യേശുവേ കൂടാതെ, മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന, സ്നേഹസ്വരൂപാ തവദര്‍ശനം, ദൈവം നിരുപമ സ്നേഹം തുടങ്ങി ഒട്ടേറ ക്രൈസ്തവ ഭക്തിഗാനങ്ങള്‍ അദ്ദേഹത്തിന്‍റേതായിട്ടുണ്ട്. അദ്ദേഹം ഈണമിട്ട 29ഓളം ഭക്തിഗാനങ്ങളിൽ 25 എണ്ണവും പാടിയത് ഗാനഗന്ധര്‍വൻ യേശുദാസാണ് എന്നാണ് മറ്റൊരു പ്രത്യേകത. ഗായിക കെ എസ് ചിത്രയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവായ ഗാനമാണ്, പൈതലാം യേശുവേ. തരംഗിണിയുടെ ഒട്ടേറെ കാസറ്റുകളിലും ആൽബങ്ങളിലും ഫാദര്‍ ജസ്റ്റിന്‍റെ ഗാനങ്ങളുണ്ട്. 

കുമ്പളങ്ങി സ്വദേശിയായ ഇദ്ദേഹം 1952ലാണ് കര്‍മലീത്ത സഭയുടെ അംഗമാകുന്നത്. 1962ൽ അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു. റോമിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും പൂര്‍ത്തിയാക്കിയ ശേഷം 1969 മുതൽ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിൽ പ്രൊഫസറായി സേവനം ചെയ്യുകയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. അതിനിടെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് എറണാകുളം മഞ്ഞുമ്മൽ കര്‍മ്മലീത്ത ആശ്രമ ദേവാലയത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. 6ാം തീയതി രാവിലെ 7 മണി മുതൽ ആശ്രമത്തിൽ പൊതുദര്‍ശനമുണ്ടാകും.