അച്ഛനെ അടിച്ചുകൊന്ന മകന് ജീവപര്യന്തം
അച്ഛനെ അടിച്ചുകൊന്ന കേസിൽ മകനെ തൊടുപുഴ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സഹോദരങ്ങളുൾപെടെ സാക്ഷികൾ കൂറുമാറിയ കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബാങ്കുദ്യോഗസ്ഥനായ മകനെ കോടതി കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്.
പഴയരിക്കണ്ടം ആലുങ്കതാഴെ സഖറിയാസിനെ കൊലപ്പെടുത്തിയ കേസിലാണ് മകൻ എബ്രഹാം ശിക്ഷിക്കപ്പെട്ടത്. കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവിനു പുറമേ 25000 രൂപ പിഴയും, തെളിവു നശിപ്പിച്ചതിന് ആറുവർഷം തടവും പതിനായിരം രൂപ പിഴയുമാണ് കോടതി ശിക്ഷിച്ചത്. 2013 നവംബർ 15ന് രാത്രിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. പിതാവ് ഒറ്റക്കു താമസിച്ചിരുന്ന മുതുവാൻകുടിയിലെ വീട്ടലെത്തിയ പ്രതി പതിയിരുന്നാക്രമിച്ച് ക്രൂരമാംവിധമാണ് കൊലപാതകം നടത്തിയത്.
നെടുങ്കണ്ടം സഹകരണ ബാങ്കുദ്യോഗസ്ഥനാണ് എബ്രഹാം. ജീവനാംശം ആവശ്യപ്പെട്ട് ആർഡിഓക്ക് പരാതി നൽകിയ പിതാവ് മേൽവിലാസം തെടുന്നതായ് അറിഞ്ഞായിരുന്നു കൊലപാതകം. കൊലക്കുപയോഗിച്ച കമ്പും തൂമ്പയും ഗ്ളൗസുമൊക്കെ പ്രതി ചെങ്കുളം ഡാമിൽ എറിയുകയും ചെയ്തു. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സഹോദരിയും സഹോദരനുമുൾപെടെ കൂറുമാറി. എന്നാൽ എബ്രഹാമിന് പിതാവിനോട് കടുത്ത വൈരാഗ്യമുണ്ടായിരുന്നു എന്നതടക്കമുളള മൊഴികളും ഡാമിൽ നിന്ന് കണ്ടെടുത്ത തൂമ്പയുമൊക്കെ പ്രതിക്കെതിരായ ശക്തമായ തെളിവുകളായ്.