ഫാദര്‍ കുര്യാക്കോസിന്‍റെ പോസ്റ്റുമോര്‍ട്ടം പഞ്ചാബിൽ തന്നെ. അസ്വഭാവിക മരണത്തിന് പരാതി നൽകുമെന്ന് സഹോദരൻ. ഇടവകാംഗങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബിഷപ്പ് ഫ്രാങ്കോ ശ്രമിച്ചിരുന്നെന്നും സഹോദരൻ. 

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ ഉള്‍പ്പെട്ട ബലാത്സംഗ കേസിലെ മുഖ്യസാക്ഷിമൊഴി നല്‍കി മരിച്ച നിലയിൽ കാണപ്പെട്ട ഫാദർ കുര്യാക്കോസിന്‍റെ മൃതദേഹം പഞ്ചാബിൽ തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യും. മരണത്തിൽ അസ്വഭാവികതയുണ്ടെന്നും മൃതദേഹം ആലപ്പുഴയിൽ പോസ്റ്റ്മോർട്ടം നടത്തിയാൽ മതിയെന്നും ബന്ധുക്കൾ ആവശ്യമുന്നയിച്ചിരുന്നു. ഇടവകാംഗങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബിഷപ്പ് ഫ്രാങ്കോ ശ്രമിച്ചിരുന്നെന്നും ഫാദർ കുര്യാക്കോസിന്‍റെ സഹോദരൻ പറഞ്ഞു.

കുടുംബത്തിന്‍റെ പരാതിയെ തുടർന്നാണ് പോസ്റ്റ്മാർട്ടം നടത്താനുള്ള നടപടികൾ ഇന്നലെ അധികൃതർ നിർത്തിവെച്ചത്. മൃതദേഹം ബസ്വായിലെ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സ്വഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹോഷ്യാപൂർ പൊലീസ് സൂപ്രണ്ട് ഇന്നലെ മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. എന്നാൽ മരണ കാരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ ആരോപണമുന്നയിച്ച സാഹചര്യത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫാദർ കുര്യാക്കോസിന്‍റെ ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. 

ബലാത്സംഗ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാദർ കുര്യാക്കോസ് മൊഴി നൽകിയിരുന്നു. ബിഷപ്പിന്‍റെ അറസ്റ്റിനു‍പിന്നാലെ രണ്ട് തവണ ജലന്ധറിലെ അദ്ദേഹത്തിന്‍റെ വീട്ടിന് നേരെ ആക്രമണം ഉണ്ടായി. ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.