ന്യൂഡല്‍ഹി: യെമനില്‍ നിന്ന് ഭീകരർ തട്ടികൊണ്ടുപോയ ഫാ.ടോം ഉഴുന്നാല്‍ മോചിതനായി. ഒമാന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം നടത്തുന്ന വൃദ്ധസദനം ആക്രമിച്ച്‌ 2016 മാര്‍ച്ച്‌ നാലിനാണ് ഫാദർ ടോം ഉഴുന്നിലിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. കോട്ടയം രാമപുരം സ്വദേശീയാണ് ഉഴുന്നാലിൽ. തടവില്‍ കഴിയുന്ന ഫാ. ടോമിന്റേതെന്നു കരുതുന്ന വീഡിയോ ദൃശ്യങ്ങള്‍ ഭീകരര്‍ പുറത്തുവിട്ടിരുന്നു. ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയ ഭീകരർ പിടിയിലായെന്ന റിപ്പോർട്ടുകളും ഇടക്കാലത്ത് പുറത്തുവന്നിരുന്നു.

 ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. ഭീകരരുടെ പിടിയലകപ്പെട്ട് 18 മാസത്തിനുശേഷമാണ് ഫാ.ടോം മോചിതനാകുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഫാ. ടോമിന്റെ മോചനം സ്ഥിരീകരിച്ചിട്ടുണ്ട്. യെമനിലെ വൃദ്ധസദനം ആക്രമിച്ചാണു 2016 മാര്‍ച്ച് നാലിനു ഭീകരര്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാലു കന്യാസ്‌ത്രീകളടക്കം 16 പേരെ വധിച്ച ശേഷമായിരുന്നു അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഇദ്ദേഹത്തെ മോചിപ്പിക്കാനായി ശ്രമം നടന്നുവരികയായിരുന്നു.