ദില്ലിയിൽ അഞ്ചുനില കെട്ടിടം ത‍കർന്നുവീണുണ്ടായ അപകടത്തിൽ രക്ഷാദൗത്യം തുടരുന്നു. സാകേത് മെട്രോ സ്റ്റേഷന് സമീപം സൈദുലജാബിലെ വെസ്റ്റേൺ മാർഗിലുള്ള അഞ്ചുനില വാണിജ്യ കെട്ടിടമാണ് നിലംപതിച്ചത്. 

ദില്ലി: സൗത്ത് ദില്ലിയിൽ സാകേത് മെട്രോ സ്റ്റേഷന് സമീപം അഞ്ചുനില വാണിജ്യ കെട്ടിടം തക‍ർന്നുവീണുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയം. അപകടത്തിൽ ഒരാൾ മരണപ്പെട്ടതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോ‍ർട്ടുണ്ട്. ഇതുവരെ എട്ടുപേരെ രക്ഷപ്പെടുത്തി. രണ്ടുപേരുടെ പരിക്ക് ​ഗുരുതരമാണ്. അപകടത്തെ തുട‍ർന്ന് ദില്ലി പൊലീസ് കേസെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാകേത് മെട്രോ സ്റ്റേഷന് സമീപം സൈദുലജാബിലെ വെസ്റ്റേൺ മാർഗിൽ ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ആണ് അഞ്ചുനില കെട്ടിടം പൂർണമായും നിലംപതിച്ചത്. കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട്, കഫേകൾ, ഓഫീസുകൾ എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തക‍ർന്നുവീണത്. കെട്ടിടത്തിൻ്റെ മൂന്നാംനിലയിൽ നിർമാണപ്രവൃത്തിയും നടക്കുന്നുണ്ടായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന താൽക്കാലിക കാൻ്റീനിന് മുകളിലേക്കാണ് കെട്ടിടാവശിഷ്ടങ്ങൾ പതിച്ചത്. ഈ സമയം വിദ്യാർഥികൾ കാൻ്റീനിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് ആരംഭിച്ച രക്ഷാപ്രവർത്തനത്തിൽ രണ്ടുപേരെ രക്ഷപ്പെടുത്തിയതായി ദില്ലി ഫയർ സർവീസസ് ഉദ്യോ​ഗസ്ഥർ രാവിലെ അറിയിച്ചു. ദില്ലി ഫയർ സർവീസസും ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) ചേർന്ന് ഏഴുപേരെ രക്ഷപ്പെടുത്തിയതായും അധികൃത‍ർ അറിയിച്ചു. പരിക്കേറ്റ എട്ടുപേരെ എയിംസ് ട്രോമ സെൻ്ററിലേക്ക് മാറ്റി.

നിലവിൽ വലിയ മെഷീനുകളും ഹൈഡ്രോളിക് കട്ടറുകളും വിക്ടിം ലൊക്കേഷൻ ക്യാമറകളും പരിശീലനം ലഭിച്ച നായ്ക്കളെയും എത്തിച്ചാണ് തെരച്ചിൽ പുരോ​ഗമിക്കുന്നത്. അതിനിടെ, സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. രക്ഷാപ്രവ‍ർത്തനം ഫലപ്ര​ദമല്ലെന്ന് ആക്ഷേപിച്ചാണ് പ്രതിഷേധമുണ്ടായത്. നാട്ടുകാർ എൻഡിആർഎഫ് സംഘവുമായി വാക്കേറ്റം ഉണ്ടായി. കെട്ടിടത്തിന് കാലപ്പഴക്കം ഉണ്ടായിരുന്നതായും ഇക്കാര്യം കെട്ടിട ഉടമയോട് പരാതിപ്പെട്ടിരുന്നതായും ആളുകൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുഹൃത്തുക്കളും ബന്ധുക്കളും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന സംശയത്തെ തുടർന്ന് നിരവധി പേർ സ്ഥലത്തേക്ക് എത്തുന്നുണ്ട്.