നിലപാടിന്റെ കാര്യത്തിൽ നിന്ന നിൽപ്പിൽ ശീർഷാസനത്തിലാകുന്നവർക്കെങ്ങനെ സത്യസന്ധമായ സംവാദത്തിന് പ്രാപ്തിയുണ്ടാകുമെന്നും ധനമന്ത്രി ചോദിക്കുന്നു

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് മാറ്റത്തില്‍ വിര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. വിധി വന്നതിന് ശേഷമുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ പ്രതികരണവും ദിവസങ്ങള്‍ക്ക് ശേഷം അതില്‍ നിന്ന് മലക്കം മറിഞ്ഞ് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളുടെയും വീഡിയോ സഹിതമാണ് തോമസ് ഐസക് രംഗത്ത് വന്നത്.

കഴിഞ്ഞ ദിവസം ശ്രീധരന്‍ പിള്ളയോട് തുറന്ന കത്തില്‍ ചില കാര്യങ്ങള്‍ ചോദിച്ചിരുന്നു. ഇതില്‍ മറുപടി ലഭിക്കുമെന്ന് കരുതിയല്ല താന്‍ അത് എഴുതിയതെന്ന് പറഞ്ഞാണ് തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. നിലപാടിന്റെ കാര്യത്തിൽ നിന്ന നിൽപ്പിൽ ശീർഷാസനത്തിലാകുന്നവർക്കെങ്ങനെ സത്യസന്ധമായ സംവാദത്തിന് പ്രാപ്തിയുണ്ടാകുമെന്നും ധനമന്ത്രി ചോദിക്കുന്നു.

ആര്‍എസ്എസും ബിജെപിയും ദേശീയതലത്തില്‍ എടുക്കുന്ന നിലപാടായതിനാല്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നുവെന്നാണ് ശ്രീധരന്‍ പിള്ള ആദ്യം പറഞ്ഞത്.

തുടര്‍ന്ന് ആരുടെ സമ്മർദ്ദത്തിനു കീഴടങ്ങിയാണ് ശ്രീധരൻ പിള്ള മുൻ നിലപാടു വിഴുങ്ങിയത്, ഒരുളുപ്പുമില്ലാതെ വിശ്വാസികളെയും ഭക്തന്മാരെയും തെറ്റിദ്ധരിപ്പിക്കാൻ എന്തു ക്വട്ടേഷനാണ് അദ്ദേഹത്തിന് ഈ ദിവസങ്ങളിൽ കിട്ടിയത്, കേരളത്തിന്റെ സമാധാന ജീവിതം തകർക്കാനും കലാപത്തിന് കോപ്പുകൂട്ടാനും ശ്രീധരൻ പിള്ളയെ മസ്തിഷ്കപ്രക്ഷാളനം നടത്തിയത് ആരാണ് എന്നീ ചോദ്യങ്ങളും തോമസ് ഐസക് ഉന്നയിക്കുന്നു.

കോടതിയിലും പൊതു സമൂഹത്തിന് മുന്നിലും നിങ്ങളെ ക്കൊണ്ട് മറുപടി പറയിക്കുമെന്ന് കുറിച്ചാണ് തോമസ് ഐസക് കുറിപ്പ് അവസാനിപ്പിക്കുന്നത്.