കുറ്റം ചെയ്യാതെ ഇനി ഇരുമ്പഴിക്കുള്ളിൽ കഴിയാം!
- വിയ്യൂർ സെൻട്രൽ ജയിൽ വളപ്പിൽ ഒരുങ്ങുന്ന മ്യൂസിയത്തോടനുബന്ധിച്ചാണ് വ്യത്യസ്ഥമായ ഈ പദ്ധതി
തിരുവനന്തപുരം: ജയിൽ യൂണിഫോമും ധരിച്ച് അവിടത്തെ ഭഷണവും കഴിച്ച് ഇനി ആർക്കും ഒരു ദിവസം ഇരുമ്പഴിക്കുള്ളിൽ കഴിയാം. അതിന് പ്രത്യേകിച്ച് കുറ്റമൊന്നും ചെയ്യേണ്ടതില്ല. പകരം ഫീസ് നൽകിയാൽ മാത്രം മതി. വിയ്യൂർ സെൻട്രൽ ജയിൽ വളപ്പിൽ ഒരുങ്ങുന്ന ജയിൽ മ്യൂസിയത്തോടനുബന്ധിച്ചാണ് വ്യത്യസ്ഥമായ ഈ പദ്ധതി ജയിൽ വകുപ്പ് നടപ്പാക്കുന്നത്.
പദ്ധതി സർക്കാരിന് കൈമാറിക്കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി ജയിൽ വളപ്പിനുള്ളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും താമസിക്കാൻ പ്രത്യേക ബ്ലോക്കുകൾ നിർമ്മിക്കും. ഓൺലൈനായി മുൻകൂട്ടി നിശ്ചയിച്ച ഫീസ് അടച്ചാൽ 24 മണിക്കൂർ ജയിൽ വേഷത്തിൽ തടവുകാരുടെ ഭഷണവും കഴിച്ച് അവിടെ താമസിക്കാം. സാധാരണക്കാർക്ക് ജയിൽ അനുഭവം മനസ്സിലാക്കാൻ വേണ്ടിയാണിത്. എന്നാൽ യഥാർതഥ തടവുകാരുമായി ഇവർക്ക് ഇടപഴകാൻ സാധിക്കില്ല.
ജയിൽ മ്യൂസിയത്തിനും ജയിൽവാസ പദ്ധതിക്കുമായി സർക്കാർ ആറു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് കോടി രൂപ ഈ വർഷവും ബാക്കി മൂന്ന് കോടി അടുത്ത വർഷവും ലഭിക്കും. ജയിൽ മ്യൂസിയത്തിന്റെ രൂപ രേഖയും തയ്യാറാക്കി കഴിഞ്ഞു. തൂക്കുമരം, ഏകാംഗ തടവുകാരുടെ സെൽ, ബ്രിട്ടീഷ് രാജ ഭരണകാലത്തെ കൈ വിലങ്ങുകൾ,പൊലീസുകാരുടെ അന്നത്തെ വേഷം, തൂക്കിലേറ്റാൻ പോകുമ്പോൾ പുറപ്പെടുവിക്കുന്ന ബ്ലാക്ക് വാറന്റ് ഉത്തരവ്, പഴയ ജയിൽ രേഖകൾ,എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി പ്രദർശിപ്പിക്കും. തടവുകാർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ പ്രത്യേക സ്റ്റാളുകൾ ഒരുക്കുമെന്നും ജയിൽ മേധാവി ആർ ശ്രീലേഖ പറഞ്ഞു.
കുറ്റവാളികൾ അല്ലാത്തവരെ ജയിലിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ്. അതിനാലാണ് ജയിൽ അനുഭവം സാധാരണക്കാർക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായ് പദ്ധതി ആവിഷ്കരിച്ചത്. സാമ്പത്തിക സഹായം കൃത്യമായി ലഭിച്ചാൽ ഒരു വർഷത്തിനുള്ളിൽ തന്നെ പദ്ധതി നടപ്പിലാക്കാൽ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവിൽ തെലുങ്കാനയിലാണ് ഈ പദ്ധതി നിലവിലുള്ളത്. ഇവിടെ 500 രൂപ നൽകിയാൽ ഒരു ദിവസം ജയിലിൽ തങ്ങാൻ സാധിക്കും. പദ്ധതി രൂപീകരിക്കുന്നതിന്‍റെ ആ സംവിധാനം ഭാഗമായി ജയിൽ മേധാവി നേരിൽ കാണും.