അർച്ചന പത്മനിയുടെ വെളിപ്പെടുത്തലിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനെതിരെ ഫെഫ്ക
ഡബ്ല്യുസിസി അംഗം അർച്ചന പത്മനിയുടെ പീഡന വെളിപ്പെടുത്തലിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനെതിരെ ഫെഫ്ക നേതൃത്വം. ഫെഫ്കയുടെ അറിവോടെയല്ല ഷെറിൻ സ്റ്റാൻലിക്ക് യൂണിയൻ വീണ്ടും ജോലി നൽകിയതെന്ന് ബി ഉണ്ണികൃഷ്ണൻ
കൊച്ചി: ഡബ്ല്യുസിസി അംഗം അർച്ചന പത്മനിയുടെ പീഡന വെളിപ്പെടുത്തലിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനെതിരെ ഫെഫ്ക നേതൃത്വം. ഫെഫ്കയുടെ അറിവോടെയല്ല ഷെറിൻ സ്റ്റാൻലിക്ക് യൂണിയൻ വീണ്ടും ജോലി നൽകിയതെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. അർച്ചനക്കെതിരെ നിയമനടപടി തത്ക്കാലം വേണ്ടെന്നാണ് ഫെഫ്കയുടെ തീരുമാനം.
2017 ഏപ്രിൽ 16 ന് അർച്ചന പത്മിനി നൽകിയ പരാതിയിൽ ഇരുഭാഗങ്ങളുടേയും വിശദീകരണം കേട്ട ശേഷം ഷെറിൻ സ്റ്റാൻലിയെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യാനായിരുന്നു ഫെഫ്കയുടെ തീരുമാനം. ലൈംഗിക അതിക്രമം നടന്നെന്ന് ബോധ്യപ്പെട്ടതിനാൽ ഷെറിനെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്യണമെന്ന് ഫെഫ്ക നേതൃത്വം പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന് നിർദേശവും നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ചാണ് ബാദുഷ, ഷെറിൻ സ്റ്റാൻലിയെ വീണ്ടും ജോലിക്ക് എടുത്തതെന്ന് ബി.ഉണ്ണികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന അർച്ചന പത്മിനിയുടെ ആരോപണം കളവാണെന്ന് ബി.ഉണ്ണികൃഷ്ണൻ ആവർത്തിച്ചു.എന്നാൽ അർച്ചനക്കെതിരെ നിയമനടപടി ഈ ഘട്ടത്തിൽ ആലോചിക്കുന്നില്ല. ഫെഫ്കയുടെ ജനറൽ ബോഡി യോഗം അടിയന്തരമായി വിളിച്ചുകൂട്ടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മുൻനിശ്ചയിച്ച പ്രകാരം ഡിസംബറിൽ ആയിരിക്കും അടുത്ത യോഗമെന്നും ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.