ഡെങ്കു- ചിക്കന്‍ ഗുനിയ തുടങ്ങി പകര്‍ച്ചപ്പനികള്‍ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമയമാണ്. രാജ്യത്താകെ മുപ്പത്തി ആറായിരം പേര്‍ക്കാണ് ഈ വര്‍ഷം ഇതുവരെ ഡെങ്കി ബാധിച്ചിരിക്കുന്നത്. 70 പേര്‍ മരിച്ചു. ഇതുവരെ 15000ത്തോളം പേര്‍ക്കാണ് ചിക്കന്‍ ഗുനിയ ബാധിച്ചതെന്ന് വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കേരളത്തിലും ഒഡീഷയിലും പശ്ചിമബംഗാളിലും മഹാരാഷ്‌ട്രയിലുമാണ് ഏറ്റവും അധികം ഡെങ്കി കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 29 സംസ്ഥാനങ്ങളും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 70 പേരാണ് ഡെങ്കി ബാധിച്ച് മരിച്ചത്. 36,110 പേര്‍ക്ക് അസുഖം ബാധിച്ചതായാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിന് ലഭിച്ചിരിക്കുന്ന കണക്ക്. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തോളം പേര്‍ക്കാണ് ഡെങ്കി ബാധിച്ചിരുന്നത്. അതില്‍നിന്ന് കുറഞ്ഞെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരി നോക്കുമ്പോള്‍ ഇത്തവണ ഒട്ടും പിന്നിലല്ല. പശ്ചിമബംഗാളും ഒഡീഷയുമാണ് ഡെങ്കി ബാധയില്‍ മുന്നില്‍. രണ്ടിടത്തും ആറായിരത്തിലധികം പേര്‍ക്ക് ഡെങ്കി ബാധിച്ചിട്ടുണ്ട്.

പശ്ചിമബംഗാളില്‍ ഇതുവരെ 24 പേരും ഒഡീഷയില്‍ 10 പേരും മരിച്ചു. ഡെങ്കിലിയും ചിക്കന്‍ഗുനിയയിലും ഒരുപോലെ മുന്നിലാണ് കര്‍ണാടകം. കര്‍ണാടകത്തില്‍ ചിക്കന്‍ ഗുനിയ ബാധ, വര്‍ഷം തീരാന്‍ മൂന്ന് മാസം ശേഷിക്കെ, പതിനായിരത്തിന് അടുത്തെത്തിയിരിക്കുന്നു. തൊട്ടടുത്തുള്ള സംസ്ഥാനമായ മഹാരാഷ്‌ട്രയിലും സ്ഥിതി വ്യത്സസ്തമല്ല. 1024 ചിക്കന്‍ദഗുനിയകേസുകളും 2500 ഡെങ്കികേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇപ്പോള്‍ ചിക്കന്‍ ഗുനിയ ബാധ രൂക്ഷമായിരിക്കുന്ന ദില്ലിയില്‍ 1724 പേര്‍ രോഗബാധിതരാണെന്നാണ് വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിനുള്ള വിവരം. രാജ്യത്തെ ആകെ പതിനാലായിരത്തി ആറുന്നൂറ്റി അമ്പാറ് പേര്‍ക്ക് ചിക്കന്‍ ഗുനിയ സ്ഥിരീകരിച്ചിട്ടുണ്ട്. പകര്‍ച്ച വ്യാധി പ്രതിരോധത്തിനായുള്ള കേന്ദ്ര പദ്ധതി പ്രകാരമാണ് സംസ്ഥാനങ്ങളില്‍നിന്നുള്ള ഡെങ്കി ചിക്കന്‍ ഗുനിയ കണക്കുകള്‍ എടുക്കുന്നത്.