ശബരിമലയില്‍ ചിലര്‍ക്ക് സ്വകാര്യ താൽപര്യം, സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരണം: ഹൈക്കോടതി
ശബരിമലയിൽ ചിലർക്ക് സ്വകാര്യ താൽപര്യങ്ങളുണ്ടന്ന് ഹൈക്കോടതി. അതിനു മുന്നിൽ കണ്ണു കെട്ടി നോക്കി നിൽക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ശബരിമലയില്‍ സമാധാനാന്തരീക്ഷം തിരികെ കൊണ്ടു വരണമെന്നും കോടതി
കൊച്ചി: ശബരിമലയിൽ ചിലർക്ക് സ്വകാര്യ താൽപര്യങ്ങളുണ്ടന്ന് ഹൈക്കോടതി. അതിനു മുന്നിൽ കണ്ണു കെട്ടി നോക്കി നിൽക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ശബരിമലയില്‍ സമാധാനാന്തരീക്ഷം തിരികെ കൊണ്ടു വരണമെന്നും കോടതി നിര്‍ദേശിച്ചു. ശയന പ്രദിക്ഷണം നടത്താൻ അനുവദിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദേശം. എല്ലാവരും ഇക്കാര്യത്തിൽ സഹകരിക്കണം എന്നും കോടതി വിശദമാക്കി. ശബരിമല എത്രയും വേഗം സാധാരണ നിലയിലേക്ക് തിരിച്ച് കൊണ്ടുവരണമെന്ന് കോടതി സർക്കാരിന് നിര്‍ദേശം നല്‍കി.
ശബരിമല ഹര്‍ജികൾ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി വച്ചു. സർക്കാരിന്‍റെ സത്യവാങ്മൂലം വൈകിയതിലെ അതൃപ്തി ഹൈക്കോടതി മറച്ചുവച്ചില്ല. പതിനൊന്നാം മണിക്കൂറിൽ സമർപ്പിച്ചാൽ എങ്ങനെ പരിശോധിക്കുമെന്ന് കോടതി വിശദമാക്കി. ഇന്ന് പരിഗണിക്കണമെങ്കിൽ ഇന്നലെ സമർപ്പിക്കേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു. എന്നാല്‍ രേഖകള്‍ എടുക്കുന്നതിലുണ്ടായ കാലതാമസത്തിന് കാരണമായതെന്ന് എജി വ്യക്തമാക്കി .
ദേവസ്വം ബോർഡിന്റെ ഫണ്ട് കോടതി അനുമതിയില്ലാതെ ചെലവഴിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. ശബരിമലയിലും സന്നിധാനത്തും സേവനമനുഷ്ഠിക്കുന്ന പൊലീസുകാര്‍ക്ക് വേണ്ട താമസ സൗകര്യം, ഭക്ഷണം എന്നിവ നല്‍കുന്നത് പൊലീസ് വകുപ്പ് തന്നെയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദമാക്കി. അതേസമയം സന്നിധാനത്തുള്ള പോലീസുകാർക്ക് ഭക്ഷണവും താമസവും നൽകാൻ തയ്യാറാണെന്ന് ദേവസ്വം ബോർഡ് കോടതിയില്‍ വ്യക്തമാക്കി. 15000 പൊലീസുകാര്‍ ശബരിമലയില്‍ ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. എന്നാല്‍ 3000-ല്‍ താഴെ മാത്രം പൊലീസുകാരാണ് ഇവിടെയുള്ളതെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം, ശബരിമലയിലെ അക്രമസംഭവങ്ങൾ സർക്കാരിന് എതിരെയല്ല, സുപ്രീംകോടതി വിധിക്കെതിരാണെന്ന് സംസ്ഥാന സർക്കാർ കോടതിയില്‍ വ്യക്തമാക്കി. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പൊലീസ് പ്രകോപനം ഉണ്ടാക്കിയിട്ടില്ല. യഥാർത്ഥ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളില്ല. ചിത്തിര ആട്ടവിശേഷ സമയത്ത് പ്രശ്നമുണ്ടാക്കിയവർ തന്നെ മണ്ഡലകാലത്തും എത്തി. ഇതിന് തെളിവായുള്ള ദൃശ്യങ്ങളും സർക്കാർ കോടതിയിൽ ഹാജരാക്കി.