ഹവാന: ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയുടെ വികാരനിര്‍ഭരമായ പ്രസംഗം. താന്‍ വിടവാങ്ങിയാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയവും അടിത്തറയും നിലനില്‍ക്കുമെന്ന് കാസ്‌ട്രോ പറഞ്ഞു. നാലുദിവസം നീണ്ട പാര്‍ട്ടി കോണ്‍ഗ്രസ് റൗള്‍ കാസ്‌ട്രോയെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തു.

വയസ്സ് 90ലെത്തി നില്‍ക്കുന്നു. ഇതേ വേദിയില്‍ വീണ്ടും എത്താനാകുമെന്ന് പ്രതീക്ഷയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള അടിയുറച്ച വിശ്വാസമാണ് മുന്നോട്ടു നയിച്ചത്. ഐക്യത്തോടെ , കൈകോര്‍ത്ത് മുന്നേറാം. അഞ്ച് പതിറ്റാണ്ടിലേറെ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിച്ച ഫിദല്‍ കാസ്‌ട്രോയുടെ കണ്ഠം ഇടറി. 

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് അനുമോദനം നല്‍കിയാണ് വിപ്ലവ നായകന്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമാപനസമ്മേളനത്തിലെ പ്രസംഗം അവസാനിപ്പിച്ചത്. പ്രസിഡന്റായി റൗള്‍ കാസ്‌ട്രോ തുടരണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരമാനമെടുത്തു. രണ്ടുവര്‍ഷത്തിനു ശേഷം റൗള്‍ കാസ്‌ട്രോ സ്ഥാനം ഒഴിയും. ഇതോടെ കാസ്‌ട്രോ കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ ക്യൂബയുടെ ഭരണതലപ്പത്തെത്താനുള്ള വഴി ഒരുങ്ങി.