സോണി ഇഎസ്പിഎന്നാണ് റഷ്യന്‍ ലോകകപ്പ് ഇന്ത്യയില്‍ തത്സമയം കാണിക്കാനുള്ള അവകാശം നേടിയിട്ടുള്ളത് ചരിത്രത്തിലാദ്യമായി ലോകകപ്പിന്‍റെ വിവരണം മലയാളത്തിലുമുണ്ടാകും

മോസ്കോ: ലോകകപ്പിന്‍റെ ഇരുപത്തിയൊന്നാം പതിപ്പിന് ഇന്ന് തുടക്കമാകുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്. ലോകം ഒരു പന്തിലേക്ക് മാത്രമായിയ ചുരുങ്ങുന്ന ഒരു മാസക്കാലം ആഘോഷത്തിമിര്‍പ്പിന്‍റേത് കൂടിയാണ്. പ്രിയ ടീമുകള്‍ ജയിച്ചുകയറാനുള്ള പ്രാര്‍ത്ഥനയുമായി മത്സരം തത്സമയം കാണാനുള്ള പരിശ്രമത്തിലാകും കാല്‍പന്തുപ്രേമികള്‍.

Add Asianetnews as a Preferred SourcegooglePreferred

സോണി ഇഎസ്പിഎന്നാണ് റഷ്യന്‍ ലോകകപ്പ് ഇന്ത്യയില്‍ തത്സമയം കാണിക്കാനുള്ള അവകാശം നേടിയിട്ടുള്ളത്. സോണിയുടെ സ്പോര്‍ട്സ് ചാനലുകളായ ടെന്‍ 2 വില്‍ മത്സരം ലൈവ് കമന്‍ററിയോടെ കാണാം. ടെന്‍ 1 ലും 3 ലും മത്സരം തത്സമയം കാണാമെങ്കിലും വിവിധ ഭാഷകളിലാകും. മോസ്കോയിലെ പ്രശസ്തമായ ലുഷ് നിക്കി സ്റ്റേഡിയത്തില്‍ 8 മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക.

ചരിത്രത്തിലാദ്യമായി ലോകകപ്പിന്‍റെ വിവരണം മലയാളത്തിലുമുണ്ടാകും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മത്സരങ്ങളുടെ കമന്‍ററിയിലൂടെ പ്രശസ്തനായ ഷൈജു ദാമോദരനാണ് മലയാളത്തില്‍ വിവരണവുമായെത്തുക.

മുന്‍ ലോക ഫുട്ബോളറും ബ്രസീലിയന്‍ ഇതിഹാസവുമായ റൊണാള്‍ഡോയടക്കമുള്ളവര്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മിഴിവേകാന്‍ എത്തും. അരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ സാംസ്കാരിക കായിക രംഗത്തെ പ്രമുഖര്‍ അണിനിരക്കും. കൃത്യം എട്ടരയ്ക്ക് മത്സരം ആരംഭിക്കും.