ലോകകപ്പില്‍ പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് കളിക്കുകയെന്ന് ബ്രസീലിയന്‍ താരം

മോസ്‌കോ: ബ്രസീലിയന്‍ ടീമും ആരാധകരും ഓര്‍ക്കാനാഗ്രഹിക്കാത്ത കാര്യമായിരിക്കും കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ജര്‍മനിയോടേറ്റ 7-1ന്‍റെ ദയനീയ തോല്‍വി. സ്വന്തം നാട്ടുകാര്‍ക്കു മുന്നിലാണ് തോല്‍വി വഴങ്ങിയതെന്നതാണ് ബ്രസീലിയന്‍ ഫുട്ബോളിന് വലിയ നാണക്കേടുണ്ടാക്കിയത്. റഷ്യയില്‍ 21-ാം ലോകകപ്പ് മാമാങ്കത്തിന് കിക്കോഫാകുമ്പോള്‍ കഴിഞ്ഞ തവണത്തെ ദയനീയ തോല്‍വിക്ക് പകരംവീട്ടുക എന്നത് ബ്രസീലിന് പ്രധാനമാണ്. ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകളായാണ് ബ്രസീല്‍ റഷ്യയിലെത്തിയിരിക്കുന്നത്. 

കഴിഞ്ഞ തവണത്തെ വന്‍ തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് റഷ്യയിലെത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കിയിരിക്കുന്നു ബ്രസീലിയന്‍ താരം പൗളീഞ്ഞോ. ടിറ്റെയ്ക്ക് കീഴില്‍ പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് തങ്ങള്‍ കളിക്കുകയെന്നും പൗളീഞ്ഞോ പറഞ്ഞു. കഴിഞ്ഞ തവണത്തെ പരാജയം ബ്രസീലിനെ തളര്‍ത്തിയിട്ടില്ലെന്നാണ് പൗളീഞ്ഞോയുടെ പക്ഷം. ജര്‍മനിയോട് പരാജയപ്പെട്ടപ്പോള്‍ മഞ്ഞ കുപ്പായത്തില്‍ പൗളീഞ്ഞോയും കളിക്കളത്തിലുണ്ടായിരുന്നു. ഞായറാഴ്ച്ച ന്യൂസീലന്‍ഡിനെതിരെയാണ് കാനറികളുടെ ആദ്യ മത്സരം.