ഡാവര്‍ സുക്കറിന്‍റെ ടീമിന് സ്വന്തമാക്കാനാവാത്ത നേട്ടം മോഡ്രിച്ചിനും സംഘത്തിനും

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ കരുത്തന്‍മാര്‍ക്ക് കാലിടറിയപ്പോള്‍ ക്രൊയേഷ്യ രചിച്ചത് പുതു ചരിത്രം. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ക്രൊയേഷ്യയുടെ പുതിയ തലമുറ പ്രീക്വാര്‍ട്ടറിലെത്തിയത്. അര്‍ജന്‍റീന, നൈജീരിയ, ഐസ്‌ലന്‍ഡ് എന്നിവരുള്‍പ്പെട്ട കരുത്തുറ്റ ഗ്രൂപ്പില്‍ നിന്നാണ് ഈ ക്രൊയേഷ്യന്‍ വിജയഗാഥ.

1998ല്‍ ഫ്രാന്‍സ് ലോകകപ്പില്‍ സെമിയിലെത്തി ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച ഡാവര്‍ സുക്കറിന്‍റെ സംഘത്തിന് പോലും ഗ്രൂപ്പ് മത്സരങ്ങളിലെല്ലാം വിജയം അന്യമായിരുന്നു. അന്നും അര്‍ജന്‍റീന ഉള്‍പ്പെട്ട ഗ്രൂപ്പ് എച്ചില്‍ ആയിരുന്നു ക്രൊയേഷ്യയുടെ സ്ഥാനം. ഗ്രൂപ്പ് ഘട്ടത്തില്‍ ജമൈക്കയെയും ജപ്പാനെയും തകര്‍ത്തപ്പോള്‍ അര്‍ജന്‍റീനയോട് ഒരു ഗോളിന്‍റെ തോല്‍വി വഴങ്ങി. 

ഇക്കുറി ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കും അര്‍ജന്‍റീനയെ മൂന്ന് ഗോളുകള്‍ക്കും തകര്‍ത്താണ് ക്രൊയേഷ്യ തുടങ്ങിയത്. അവസാന മത്സരത്തിലാവട്ടെ ഒമ്പത് മാറ്റങ്ങളുമായി ഇറങ്ങിയിട്ടും ഐസ്‌ലന്‍ഡിനെതിരെ 2-1ന്‍റെ ജയം നേടി. ഞായറാഴ്ച്ച നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കാണ് ക്രൊയേഷ്യയുടെ എതിരാളികള്‍.