ഗ്രൂപ്പ് ജിയില്‍ ഇന്ന് കരുത്തരുടെ പോരാട്ടം

മോസ്‌കോ: ലോകകപ്പില്‍ ഗ്രൂപ്പ് ജിയിലെ ചാംപ്യന്മാരെ കണ്ടെത്താന്‍ ഇന്ന് ബെൽജിയം- ഇംഗ്ലണ്ട് പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് മത്സരം. സ്റ്റാര്‍ സ്ട്രൈക്കര്‍ ലുക്കാക്കു ഇന്ന് കളിക്കില്ലെന്ന് ബെൽജിയം പരിശീലകന്‍ സ്ഥിരീകരിച്ചു. എന്നാൽ പരിക്ക് മാറി വിന്‍സന്‍റ് കൊംപനി തിരിച്ചെത്തുന്നത് പ്രതിരോധത്തിന് കൂടുതൽ ഉറപ്പ് നല്‍കും.

പാനമയ്ക്കും ടുണീഷ്യക്കെതിരെ നിറഞ്ഞാടിയ വമ്പന്മാര്‍ക്ക് നോക്കൗട്ട് പോരാട്ടങ്ങളിലേക്ക് കടക്കും മുന്‍പ് കരുത്തും ദൗര്‍ബല്യവും തിരിച്ചറിയാനുള്ള ദിനമാണിന്ന്. കഴിഞ്ഞ കളിയില്‍ മഞ്ഞക്കാര്‍ഡ് കിട്ടിയ വെര്‍ട്ടോംഗെനും കെവിന്‍ ഡി ബ്രുയിനും ഇന്ന് വിശ്രമം നല്‍കാനുള്ള സാധ്യതയുണ്ട്. മിന്നും ഫോമിലുളള ഇംഗ്ലണ്ട് നിരയിലേക്ക് ടോട്ടനത്തിന്‍റെ എറിക് ഡയര്‍ കളത്തിലിറങ്ങും. ടുണീഷ്യക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ് ഡെലെ അലി ഇന്നലെ പരിശീലനം നടത്തിയെങ്കിലും പരിശീലകന്‍ സൗത്ത് ഗേറ്റ് പ്രീ ക്വാര്‍ട്ടറിലേക്ക് കരുതിവെക്കുമെന്നാണ് സൂചന. 

ഗോള്‍ വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന ഹാരികെയ്ന്‍ ഇന്നും തിളങ്ങിയാല്‍ ബെല്‍ജിയത്തിന് വെല്ലുവിളിയാകും. ജി ഗ്രൂപ്പ് ചാംപ്യന്‍മാര്‍ക്ക് ക്വാര്‍ട്ടറില്‍ എതിരാളികള്‍ ബ്രസീലാകാനാണ് സാധ്യത. അതുകൊണ്ടുതന്നെ ആ അപകടം ഒഴിവാക്കാനുള്ള ശ്രമം ഇരു ടീമിന്‍റെയും ഭാഗത്ത് നിന്ന് ഉണ്ടായാലും അത്ഭുതപ്പെടാനില്ല. രണ്ട് മത്സരം വീതം ജയിച്ച ഇംഗ്ലണ്ടിനും ബെല്‍ജിയത്തിനും ആറ് പോയിന്‍റുണ്ട്. ഗോള്‍ ശരാശരിയിലും തുല്യര്‍. 

ഇന്നത്തെ മത്സരം സമനിലയിലായാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കുറച്ച് കാര്‍ഡ് കണ്ട ടീം ഒന്നാം സ്ഥാനക്കാരാകും. അവിടെയും തുല്യത പാലിച്ചാല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരെ നറുക്കിട്ട് തീരുമാനിക്കും. ബെല്‍ജിയത്തിനെതിരെ മിന്നും റെക്കോര്‍ഡാണ് ഇംഗ്ലണ്ടിന്. 21 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടത് ഒരെണ്ണത്തില്‍ മാത്രം. പക്ഷെ നിലവിലെ ഫോമില്‍ ബെല്‍ജിയത്തെ മറികടക്കുക ഇംഗ്ലീഷ് പടക്ക് ഒട്ടും എളുപ്പമാവില്ല.