അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗ്രീൻലന്റ് ഏറ്റെടുക്കൽ പദ്ധതിയെ തള്ളി ഡെന്മാർക്കും ഗ്രീൻലന്റും. വൈറ്റ് ഹൗസിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം. എന്നാൽ, മറ്റ് ചർച്ചകൾക്ക് തയ്യാറാണെന്ന് ഡെന്മാർക്ക് അറിയിച്ചു.

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗ്രീൻലന്റ് ഏറ്റെടുക്കൽ പദ്ധതിയെ തള്ളി ഡെന്മാർക്കും ഗ്രീൻലന്റും. വൈറ്റ് ഹൗസിൽ ഒരു മണിക്കൂറോളം നീണ്ടു നിന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം. യുഎസ്, ഡെൻമാർക്ക്‌, ഗ്രീൻലന്റ് രാജ്യങ്ങളാണ് ചർച്ചയിൽ പങ്കെടുത്തത്. അമേരിക്കയുമായി അടിസ്ഥാനപരമായ അഭിപ്രായ ഭിന്നതയെന്ന് ഡെൻമാർക്ക്‌ വിദേശ മന്ത്രി ലാർസ് റാസ്‌മ്യുസൻ പ്രതികരിച്ചു. സമവായത്തിലെത്താൻ ഒരു സംയുക്ത ടാസ്ക് ഫോഴ്‌സ് പരിഗണിക്കാം. കൂടുതൽ ചർച്ചകൾക്കും തയ്യാർ ആണ്. അമേരിക്കക്ക് ഗ്രീൻലൻഡിൽ കൂടുതൽ സൈനിക കേന്ദ്രങ്ങൾ അനുവദിക്കുന്നതിലും തുറന്ന സമീപനമെന്നും ഡെൻമാർക്ക് അറിയിച്ചു.

കഴിഞ്ഞ ദിവസം ഗ്രീൻലാന്റ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക്കിനെ പരിഹസിക്കുന്ന പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ഗ്രീൻലാന്റ് നിലവിൽ സുരക്ഷിതമല്ലെന്നും രണ്ട് നായ് വണ്ടികൾ മാത്രമല്ലേയുള്ളൂ എന്നും ചോദിച്ചിരുന്നു. അമേരിക്കക്കും ഡെന്മാർക്കിനുമിടയിൽ ഒരു പക്ഷം പിടിക്കേണ്ടി വന്നാൽ ഡെന്മാർക്കിനൊപ്പം നിൽക്കുമെന്ന് ഗ്രീൻലാന്റ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് പറഞ്ഞതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഈ നിലപാട് ഭാവിയിൽ നിങ്ങളെ ബാധിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.