പോളണ്ടിന് ഇരട്ട പ്രഹരം; സെനഗലിന് രണ്ടാം ഗോള്‍

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ പോളണ്ടിനെതിരെ സെനഗല്‍ രണ്ട് ഗോളിന് മുന്നില്‍. ആദ്യ പകുതിയില്‍ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ സെനഗലിനായി രണ്ടാം പകുതിയില്‍ 66-ാം മിനുറ്റില്‍ നയംഗ് ആണ് വലകുലുക്കിയത്. പോളിഷ് താരങ്ങളുടെ കാലുകളില്‍ നിന്ന് റാഞ്ചിയ പന്തുമായി കുതിച്ച നയംഗ് പോളിഷ് പ്രതിരോധം ഭേദിച്ച് പന്ത് മനോഹരമായി ചിപ്പ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. 

നേരത്തെ 37-ാം മിനുറ്റില്‍ പോളണ്ട് താരം തിയാഗോ സിനേകിന്‍റെ സെല്‍ഫ് ഗോളാണ് സെനഗലിന് ആദ്യ ലീഡ് സമ്മാനിച്ചത്. സെനഗല്‍ താരം ഗുയേയുടെ ഷോട്ടില്‍ കാലുവെച്ച തിയാഗോയ്ക്ക് പിഴയ്ക്കുകയായിരുന്നു. അതേസമയം പോളിഷ് നായകന്‍ ലെവന്‍ഡോവ്‌സ്കിക്ക് ഗോള്‍മുഖം ലക്ഷ്യമാക്കി ഷോട്ടുതിര്‍ക്കാന്‍ 50-ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ആക്രമണത്തിലും പ്രതിരോധത്തിലും പോളണ്ടിന് പിഴയ്ക്കുന്നതാണ് മത്സരത്തില്‍ കാണുന്നത്.