ലോകകപ്പ് അലങ്കോലമാക്കാന്‍ ശ്രമിച്ചാല്‍ പണി പാളും; മുന്നറിയിപ്പുമായി ഫിഫ
- ശക്തമായ താക്കീതുമായി റഷ്യ
- രാജ്യം സുരക്ഷ ശക്തമാക്കി
മോസ്‌കോ: ലോകകപ്പ് മത്സരങ്ങൾ തടസപ്പെടുത്താൻ ശ്രമമുണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ ശക്തമാക്കി റഷ്യ. ഫാൻ ഐഡി എടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ടൂർണമെന്‍റ് തുടങ്ങാൻ ഒരാഴ്ചമാത്രം ശേഷിക്കേ ഏർപ്പെടുത്തി. മത്സരം അലങ്കോലമാക്കാൻ ഉദ്ദേശിക്കുന്നവർ വീട്ടിലിരിക്കുന്നതാണ് നല്ലതെന്ന് ഫിഫ പ്രസഡന്‍റ് ജിയാനി ഇൻഫന്‍റിനോ പറഞ്ഞു. 1998ലെ ഇംഗ്ലണ്ട്- ടുണീഷ്യ ലോകകപ്പ് മത്സരത്തിലുണ്ടായ കൂട്ടയില്‍ 63 പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു.
യൂറോകപ്പിലെ ഇംഗ്ലണ്ട്- റഷ്യ മത്സരത്തിനിടെ സംഘടിച്ചെത്തിയ റഷ്യൻ ആരാധകർ അക്രമം അഴിച്ചു വിട്ടതും സിഎസ്‌കെഎ-മോസ്കോ- ആഴ്സണൽ സൗഹൃദ മത്സരത്തിലെ ആരാധകരുടെ അഴിഞ്ഞാട്ടവും മുന്‍ ഓര്‍മ്മകളാണ്. യൂറോ കപ്പിലടക്കം അക്രമം നടത്തിയ 132 പേരുടെ പാസ്പോർട് സ്കോട്‍ലണ്ട് യാർഡ് പിടിച്ചുവച്ചിരുന്നു. ലോകകപ്പിൽ പക്ഷെ അത്തരം സുരക്ഷാ വീഴ്ചയുണ്ടായാൽ അന്താരാഷ്ട്ര തലത്തിൽ നാണക്കേടാവുമെന്ന് റഷ്യൻ അധികൃതർ മനസിലാക്കിയിരിക്കുന്നു.
അക്രമികളെ അഭിമാനികളായ പോരാളികളെന്ന് വിശേഷിപ്പിച്ച പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും നിലപാട് മാറ്റി. ടിക്കറ്റിന് പുറമേ ഫാൻ ഐഡി കൂടെ കിട്ടിയാലെ റഷ്യൻ ആരാധകർക്ക് മത്സരം കാണാനാവൂ. ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വിശദവിവരങ്ങൾ നൽകിയാൽ ഫാൻ ഐഡി ലഭിക്കും. ഫാൻ ഐഡിയുള്ളവർക്ക് മത്സരം കാണാൻ സൗജന്യയാത്രയും ഉറപ്പാക്കിയിട്ടുണ്ട്. ഇതുവരെ 457 പേരെ ഫാൻ ഐഡി ലഭിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. അക്രമം നടത്താനുദ്ദേശിക്കുന്നവർ വലിയ വില നൽകേണ്ടി വരുമെന്ന് ഫിഫ പ്രസിഡന്റും മുന്നറിയിപ്പ് നൽകി.