ഉപദേശം കേട്ട് മുഖം ചുളിക്കേണ്ട! 

മോസ്‌കോ: കളിക്കളത്തിലും ട്രാക്കിലും മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ കായിക താരങ്ങള്‍ പല പൊടിക്കൈകളും കാട്ടാറുണ്ട്. മത്സരങ്ങള്‍ക്ക് മുമ്പ് സംഗീതം ആസ്വദിക്കുന്നതും പിറുപിറുക്കുന്നതുമെല്ലാം നാം കണ്ടിട്ടുണ്ട്. ക്രീസില്‍ നില്‍ക്കേവേ പാട്ട് പാടുകയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സെവാഗ് ചെയ്തിരുന്നത്. ലോകകപ്പിന് തയ്യാറെടുക്കുന്ന പോര്‍ച്ചുഗീസ് ഫുട്ബോള്‍ ടീമിനോട് സെക്‌സ് തെറാപ്പിസ്റ്റായ ഡോ. വെറാ റിബൈറോ നിര്‍ദേശിക്കുന്നത് മറ്റൊന്നാണ്.

പോര്‍ച്ചുഗല്‍ ലോകകപ്പ് ടീമിലുള്ള ഗോള്‍ കീപ്പര്‍ റൂയി പാട്രികിന്‍റെ ഭാര്യയാണ് ഡോ. വെറാ റിബൈറോ. ലൈംഗികതയില്‍ സ്‌പെഷലൈസേഷന്‍ നടത്തിയിട്ടുള്ള സൈക്കോളജിസ്റ്റാണിവര്‍. എന്നാല്‍ കേട്ടാല്‍ ആരുമൊന്ന് മുഖം ചുളിക്കുന്ന നിര്‍ദേശമാണ് റബൈറ മുന്നോട്ടുവെക്കുന്നത്. മത്സരങ്ങള്‍ക്ക് മുമ്പ് സ്വയംഭോഗം ചെയ്യാന്‍ താരങ്ങളോട് ഡോ. വെറാ റിബൈറോ ആവശ്യപ്പെടുന്നു. ഇത് താരങ്ങളുടെ മാനസിക സമ്മര്‍ദം കുറയ്ക്കുമെന്നാണ് റിബൈറയുടെ പക്ഷം.

ലോകകപ്പില്‍ പോര്‍ച്ചുഗലിന്‍റെ നമ്പര്‍ വണ്‍ ജഴ്‌സിയണിയുന്ന താരമാണ് റൂയി പാട്രിക്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ താരപ്പൊലിമയില്‍ ലോകകപ്പിനെത്തുന്ന പോര്‍ച്ചുഗല്‍ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. യുറോപ്യന്‍ ചാമ്പ്യന്‍മാരാണെന്നത് പറങ്കപ്പടയുടെ വീര്യം കൂട്ടുന്നു. സ്‌പെയിനും, മൊറോക്കയും, ഇറാനും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് പോര്‍ച്ചുഗല്‍. ലോകകപ്പില്‍ വെള്ളിയാഴ്ച്ച അയല്‍ക്കാരായ സ്‌പെയിനുമായാണ് പോര്‍ച്ചുഗലിന്‍റെ ആദ്യ മത്സരം.