ദുബായ്: വിവാഹിതയാകാതെ പ്രസവിച്ച 32 വയസുള്ള ഫിലിപ്പീൻ യുവതി കുഞ്ഞിനെ ശുചിമുറിയിൽ വച്ചുതന്നെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലാണ് കുഞ്ഞിന്റെ വായിൽ തുണിതിരുകി കൊലപ്പെടുത്തിയെന്ന കാര്യം യുവതി സമ്മതിച്ചത്. സെപ്റ്റംബർ 16ന് സ്പോൺസറുടെ സഹോദരിയുടെ അൽ ഖാസിസിലുള്ള ഫ്ലാറ്റിൽ വച്ചാണ് സംഭവം നടന്നതെന്നും യുവതി പറഞ്ഞു.
കേസിൽ ഏറെ നിർണായകമായത് ഫിലിപ്പീൻ യുവതിയുടെ സ്പോൺസറുടെ സഹോദരിയും എയർ ഹോസ്റ്റസുമായ മുപ്പത്തിയാറുകാരിയുടെ മൊഴിയാണ്. സംഭവ ദിവസം ഒരു മണിയോടെ ഫിലിപ്പിൻ യുവതിയെ അസ്വസ്ഥമായ സാഹചര്യത്തില്‍ ഫ്ലാറ്റിൽ കണ്ടു. കാര്യം തിരക്കിയപ്പോൾ, ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നു പറഞ്ഞു. തുടർന്ന് ശുചിമുറിയിൽ കയറിയ യുവതി ഏതാണ്ട് രണ്ടു മണിക്കൂറോളം അവിടെയിരുന്നു. നിരവധി തവണ വാതിലിൽ മുട്ടിയിട്ടും പുറത്തുവന്നില്ല. ഒടുവിൽ പുറത്തുവന്നപ്പോൾ അവരുടെ കയ്യിൽ ഒരു പ്ലാസ്റ്റിക് ബാഗ് ഉണ്ടായിരുന്നു.
അടുക്കളയുടെ വാതിലിന് സമീപം അത് വച്ചു. ഒരു കസേരയിൽ ഇരിക്കുകയും ചെയ്തു. യുവതിയെ വളരെ ക്ഷീണിതയായി കണ്ടതിനാൽ ആശുപത്രിയിൽ പോകാമെന്നു പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. യുവതിയുടെ ശരീരത്തിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. സ്ഥിതി വഷളായതോടെ മൂന്നു മണിക്ക് ആംബുലൻസ് വിളിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അപ്പോഴാണ് ഡോക്ടർ പറഞ്ഞത് യുവതി പ്രസവിച്ചുവെന്നും അതിനാലാണ് രക്തം വരുന്നതെന്നും വ്യക്തമായതെന്ന് സ്പോൺസറുടെ സഹോദരി കോടതിയിൽ മൊഴി നല്‍കി.
നിയമാനുസൃതമല്ലാതെ പ്രസവം നടന്ന കാര്യം ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. തുടർന്ന് ഫ്ലാറ്റിലെത്തിയ പൊലീസ് പലയിടത്തും രക്തം കണ്ടു. യുവതിയുടെ വസ്ത്രങ്ങളും മറ്റും അടങ്ങിയ ബാഗിൽ മരിച്ച കുഞ്ഞിനെയും കണ്ടെത്തി. ഫോറൻസിക് പരിശോധനയിൽ ജനിച്ച കുഞ്ഞ് ആരോഗ്യവാൻ ആയിരുന്നുവെന്നും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി.
