ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ സുപ്രീംകോടതി അന്തിമവാദം കേള്‍ക്കാനാരംഭിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നാസര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. 

സുന്നിവഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലാല വിരാജ്മാന്‍, എന്നിവയ്ക്ക് 2.77 ഏക്കര്‍ വരുന്ന ഭൂമി തുല്യമായി പങ്കിട്ടു നല്‍കണമെന്ന അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് സുപ്രീംകോടതി അന്തിമതീര്‍പ്പ് കല്‍പിക്കാന്‍ ഒരുങ്ങുന്നത്. ബാബ്‌റി മസ്ജിദ് തകര്‍ന്നിട്ട് ബുധനാഴ്ച്ച കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാവുന്നതിനിടെയാണ് കേസില്‍ അന്തിമവാദം ആരംഭിക്കുന്നതും.