പത്തു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് 58കാരിയായ ഷെര്‍ളിക്ക് അനുകൂലമായ ഉത്തരവ് ഉണ്ടായത്. 2007 ഫെബ്രുവരി ഏഴിനാണ് ഷെര്‍ളിയ്‌ക്ക് ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയ നടത്തിയത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ വയറു വേദനയുണ്ടായി. ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമായതോടെ ആഴ്ചകള്‍ക്ക് ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. അവിടെ നടത്തിയ സ്കാനിങ്ങില്‍ വയറ്റിനുള്ളില്‍ പഞ്ഞിയുണ്ടെന്ന് കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ ഷെര്‍ളിയെ അറിയിച്ചു.

വയറും കുടലും പഴുത്ത് ഗുരുതരാവസ്ഥയിലായ ഷെര്‍ളിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയാക്കി. കുടല്‍ നാലിടത്ത് മുറിച്ചുമാറ്റി തുന്നിക്കെട്ടി. ആദ്യ ശസ്ത്രക്രിയ നടത്തിയ ഡോക്ടറും ആശുപത്രിയും ചേര്‍ന്ന് രണ്ടാമത്തെ ശസ്ത്രക്രിയക്ക് ചെലവായ ഒന്നരലക്ഷം രൂപ അടക്കം ആറരലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാനാണ് ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവ്. അതേസമയം തങ്ങളുടെ ഭാഗം കൃത്യമായി കേള്‍ക്കാതൊയാണ് ഉത്തരവെന്ന് ഭാരത് ഹോസ്‌പിറ്റല്‍ അധികൃതരും ഡോ. ഷെറിനും പറഞ്ഞു. ശസ്ത്രക്രിയയില്‍ യാതൊരു പിഴവുമുണ്ടായിട്ടില്ല. പഞ്ഞി മറന്നു വച്ചിട്ടില്ല. മറ്റുകാരണങ്ങളാലാണ് ഷെര്‍ളിക്ക് ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ആരോഗ്യ പ്രശ്നങ്ങളുണ്ടായതെന്നും ഡോക്ടര്‍ അറിയിച്ചു.