കണ്ണൂരിൽ സിപിഎം- ബിജെപി നേതാക്കളുടെ വീടുകൾക്ക് നേരെയുണ്ടായ ബോംബേറിന് പിന്നാലെ ഇന്നും അക്രമം. ചെറുതാഴത്ത് ആർഎസ്എസ് ഓഫീസിന് തീയിട്ടു.

കണ്ണൂര്‍: കണ്ണൂരിൽ സിപിഎം- ബിജെപി നേതാക്കളുടെ വീടുകൾക്ക് നേരെയുണ്ടായ ബോംബേറിന് പിന്നാലെ ഇന്നും അക്രമം. ചെറുതാഴത്ത് ആർഎസ്എസ് ഓഫീസിന് തീയിട്ടു.

എ.എൻ.ഷംസീർ എംഎൽഎ, എം.പി. വി.മുരളീധരൻ, സിപിഎം മുൻ ജില്ലാ സെക്രട്ടറി പി.ശശി എന്നിവരുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. എ എൻ ഷംസീർ എംഎൽഎയുടെ തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഷംസീറിന്‍റെ കുടുംബം വീട്ടിലുണ്ടായിരുന്നു. ബോംബേറില്‍ കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് വിവരം. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.

ബിജെപി എം പി വി മുരളീധരന്‍റെ തലശേരിയിലെ തറവാട് വീടിനു നേരെയാണ് ബോംബേറുണ്ടായത്. എരഞ്ഞോളി വാടിയിൽ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. അക്രമം നടക്കുമ്പോൾ എംപിയുടെ പെങ്ങളും ഭർത്താവും ആണ് വീട്ടിലുണ്ടായിരുന്നത്.

കണ്ണൂരില്‍ പി ശശിയുടെ വീടിനു നേരെയും ബോംബേറുണ്ടായി. ബൈക്കിൽ എത്തിയ ആളുകൾ ബോംബ് എറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. അക്രമം നടക്കുന്ന സമയം പി ശശി വീട്ടിൽ ഉണ്ടായിയുന്നില്ല.കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റതിന് പിന്നാലെയാണ് ശശിയുടെ വീടിന് നേരെയും ആക്രമണമുണ്ടായതെന്നാണ് വ്യക്തമാകുന്നത്.

അതേസമയം, സംഘർഷ ബാധിത പ്രദേശങ്ങളിൽ വ്യാപകമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസുകാരോട് ലീവുകളും ഓഫറുകളും റദ്ദാക്കി മടങ്ങി എത്താൻ നിർദേശം നല്‍കിയിട്ടുണ്ട്. രാത്രിയിൽ പരിശോധനയും തിരച്ചിലും നടക്കും.