കോഴിക്കോട്: കോഴിക്കോട് കലക്ട്രേറ്റിൽ തീ പിടുത്തം. തപാൽ സെക്ഷന് സമീപത്തുള്ള ഡൈനിംഗ് റൂമിലാണ് തീ പിടിച്ചത്. പ്രധാനപ്പെട്ട രേഖകൾ ഒന്നും നശിച്ചിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാരെ ഒഴിപ്പിച്ച ഫയർഫോഴ്‍സ് നാല് മണിയോടെ തീ അണച്ചു.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഭക്ഷണം കഴിച്ച് വരുമ്പോഴാണ് കളക്ട്രേറ്റിലെ ഒന്നാം നിലയിൽ ആർഡിഒ യുടെ ഓഫീസിനോട് ചേർന്നുള്ള തപാൽ സെക്ഷനിൽ നിന്ന് പുക ഉയരുന്നതായി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. പിന്നീട് തപാൽ സെക്ഷനോട് ചേർന്നുള്ള മുറിയിലാണ് തീ പിടുത്തം ഉണ്ടായതെന്ന് മനസ്സിലായി

കഴിഞ്ഞ നിയമസഭ ഇലക്ഷനുമായി ബന്ധപ്പെട്ട ചില രേഖകൾ കത്തിയ അലമാരയിൽ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ സംശയിക്കുന്നു. മറ്റെന്തൊക്കെ രേഖകൾ നഷ്ടപ്പെട്ടു എന്നത് വിശദമായ പരിശോധനയിൽ മാത്രമേ അറിയാനാകു. വെള്ളിമാടുകുന്ന്, ബീച്ച് യൂണിറ്റുകളിൽ നിന്നായി അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. സെക്ഷന് പുറകിലുള്ല ജനൽ പൊളിച്ച് അകത്ത് കയറിയാണ് തീ അണച്ചുത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും.